മാഞ്ചസ്റ്റർ ഭീകരന്റെ ജയിൽ ആക്രമണത്തിന് പിന്നാലെ: ബ്രിട്ടണിലെ ജയിൽ ഉദ്യോഗസ്ഥർക്ക് ഷോക്ക് ആയുധം വേണമെന്ന് ആവശ്യം ശക്തം

ലണ്ടൻ: ബ്രിട്ടനിലെ ഉയർന്ന സുരക്ഷാ ജയിലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്വയംരക്ഷയ്ക്കായി ഷോക്ക് അടിക്കുന്ന ആയുധങ്ങൾ (ടേസർ) ഉടൻ നൽകണമെന്ന് ജയിൽ ഉദ്യോഗസ്ഥ സംഘടന ആവശ്യപ്പെട്ടു. ബുധനാഴ്ച നീതിന്യായ മന്ത്രി ഷബാന മഹ്മൂദുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യം ഉന്നയിക്കുമെന്ന് സംഘടനാ നേതാവ് മാർക്ക് ഫെയർഹർസ്റ്റ് പറഞ്ഞു. 2017-ലെ മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടന കേസിലെ പ്രതി ഹാഷെം അബേദി, ഡർഹാമിലെ ഫ്രാങ്ക്ലാൻഡ് ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ ചൂട് എണ്ണ എറിഞ്ഞ് കൈകൊണ്ടുണ്ടാക്കിയ ആയുധം കൊണ്ട് ആക്രമിച്ച സംഭവമാണ് ഈ ആവശ്യത്തിന് പിന്നിൽ.
നിലവിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വടിയും കുരുമുളക് സ്പ്രേയും മാത്രമാണ് ആയുധങ്ങളായുള്ളത്, എന്നാൽ ഇവ മതിയായ സംരക്ഷണം നൽകുന്നില്ലെന്ന് ഫെയർഹർസ്റ്റ് ചൂണ്ടിക്കാട്ടി. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് ഷോക്ക് ആയുധം നൽകണമെന്നും, എല്ലാവർക്കും കുത്ത് തടുക്കുന്ന ജാക്കറ്റുകൾ വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. അമേരിക്കയിലെ ‘സൂപ്പർമാക്സ്’ ജയിലുകളിലേതിന് സമാനമായി, അപകടകാരികളായ തടവുകാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ജയിൽ ഉദ്യോഗസ്ഥ സംഘടന നിർദ്ദേശിച്ചു.
നീതിന്യായ മന്ത്രാലയം ഈ ആക്രമണത്തെക്കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. അബേദി ആക്രമണം നടത്തിയ വേർതിരിക്കൽ കേന്ദ്രത്തിൽ തടവുകാർക്ക് അടുക്കളയിൽ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് നിർത്തിവച്ചു. 22 പേരുടെ മരണത്തിന് കാരണമായ മാഞ്ചസ്റ്റർ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി, 2020-ൽ ബെൽമാർഷ് ജയിലിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഫ്രാങ്ക്ലാൻഡിലേക്ക് മാറ്റപ്പെട്ടിരുന്നു. ഇപ്പോൾ അബേദിയെ വീണ്ടും ലണ്ടനിലെ ബെൽമാർഷ് ജയിലിലേക്ക് മാറ്റി.