ലണ്ടനിൽ ഇന്ത്യൻ ബിൽഡർമാർക്കെതിരെ ഇമിഗ്രേഷൻ റെയ്ഡ്: നിരവധി പേർ അറസ്റ്റിൽ
ലണ്ടനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള ഇമിഗ്രേഷൻ റെയ്ഡിന്റെ ഭാഗമായി, ഇന്ത്യൻ ബിൽഡർമാർ പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാണ സൈറ്റുകളിലും ഡെലിവറി റൈഡർമാരായ കുടിയേറ്റക്കാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും വ്യാപകമായ റെയ്ഡുകൾ നടന്നു. സർക്കാർ ധനസഹായത്തോടെ വീടുകൾ നിർമ്മിക്കുന്ന സൈറ്റുകളിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ആഴ്ച മെട്രോപൊളിറ്റൻ പോലീസും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡിൽ 20 ഇന്ത്യാക്കാർ അറസ്റ്റിലായി, ഇതിൽ 16 പേർ വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരും, ഒരാൾ അനധികൃതമായി എത്തിയ വ്യക്തിയും, മറ്റുള്ളവർ ഒളിവിൽ കഴിഞ്ഞിരുന്നവരും ചെറുയാനങ്ങളിൽ എത്തിയവരുമാണ്.
അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് പിഴയും കരാർ ഏറ്റെടുക്കുന്നതിൽ നിന്ന് അയോഗ്യതയും, ഗുരുതര കേസുകളിൽ അഞ്ച് വർഷം വരെ തടവും ലഭിക്കാം. തൊഴിലാളികളുടെ നിയമപരമായ ജോലി അനുമതി പരിശോധിക്കൽ കമ്പനികളുടെ ബാധ്യതയാക്കുന്ന നിയമവും സർക്കാർ പരിഗണിക്കുന്നു. കഴിഞ്ഞ മാസം വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നടന്ന റെയ്ഡിൽ 24 ഇന്ത്യാക്കാരും ഒരു നേപ്പാളി, ഒരു ഇറ്റാലിയൻ പൗരനും അറസ്റ്റിലായി, ഇതിൽ 11 ഇന്ത്യാക്കാർ ഇപ്പോഴും കസ്റ്റഡിയിലാണ്.
