നോർവിച്ചിൽ അഭയാർത്ഥി ഹോട്ടലിന് മുന്നിൽ വൻ പ്രതിഷേധം

നോർവിച്ചിൽ അഭയാർത്ഥികളെ പാർപ്പിച്ച ഹോട്ടലിന് മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി തടിച്ചുകൂടി. ഏകദേശം 350-400 കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ സെന്റ് ജോർജ്ജ് പതാകകളും “സ്റ്റോപ്പ് ദി ഇൻവേഷൻ” എന്നെഴുതിയ ബാനറുകളുമായി “നമ്മുടെ രാജ്യം തിരിച്ചുപിടിക്കണം” എന്ന മുദ്രാവാക്യം മുഴക്കി. 150-ഓളം കൗണ്ടർ പ്രതിഷേധക്കാരും സ്ഥലത്തെത്തി. 60-ലേറെ പോലീസുകാരുടെ സാന്നിധ്യത്തിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും ശബ്ദമുഖരിതമായി.
ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ പ്രക്ഷോഭം 3:30-ഓടെ പ്രസംഗങ്ങളോടെ പിരിഞ്ഞു. ഒരു ലോറിയുടെ പിന്നിൽ നിന്ന് നടത്തിയ പ്രസംഗങ്ങൾ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി. സംഘാടകൻ ഗ്ലെൻ സാഫർ, പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും തങ്ങൾ വിദ്വേഷമല്ല, നിയന്ത്രിത കുടിയേറ്റമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. “ജനപങ്കാളിത്തം ഗംഭീരമായിരുന്നു,” എന്ന് പ്രാദേശികനായ ജോഷ് ആംപ്ലെഫോർഡ് (21) അഭിപ്രായപ്പെട്ടു.
നോർഫോക്ക് പോലീസ്, അറസ്റ്റുകളില്ലാതെ പ്രതിഷേധം അവസാനിച്ചതായി അറിയിച്ചു. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച ഡിസ്സിൽ, അഭയാർത്ഥി കുടുംബങ്ങളെ മാറ്റി പുരുഷന്മാരെ പാർപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 150 പേർ പ്രതിഷേധിച്ചിരുന്നു, അവിടെ രണ്ടുപേർ അറസ്റ്റിലായി.
ഹോം ഓഫീസ്, അഭയാർത്ഥി വ്യവസ്ഥയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിവരികയാണെന്നും അക്രമാസക്തമായ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും അറിയിച്ചു. കുടിയേറ്റ അനുകൂലികളായ കൗണ്ടർ പ്രതിഷേധക്കാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
English Summary: Hundreds of anti-immigration and counter-protesters gathered peacefully outside a Norwich hotel housing asylum seekers, under heavy police presence.