ബ്രിട്ടനിലെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലെ ക്ലൈവ് പ്രതിമ: നീക്കം ചെയ്യണമെന്ന് ലേബർ പീർ; ഇന്ത്യൻ സന്ദർശകർക്ക് അപമാനമെന്ന് ആരോപണം

Aug 12, 2025 - 04:54
Aug 12, 2025 - 05:38
 0
ബ്രിട്ടനിലെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലെ ക്ലൈവ് പ്രതിമ: നീക്കം ചെയ്യണമെന്ന് ലേബർ പീർ; ഇന്ത്യൻ സന്ദർശകർക്ക് അപമാനമെന്ന് ആരോപണം

ലണ്ടൻ: ബ്രിട്ടന്റെ കൊളോണിയൽ കൊള്ളയുടെ പ്രതീകമായ റോബർട്ട് ക്ലൈവിന്റെ പ്രതിമ ഫോറിൻ ഓഫീസിന് മുന്നിൽ നിന്നും ഉടൻ നീക്കം ചെയ്യണം എന്ന് ലേബർ പീർ തങ്കം ദേബോണെയർ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരും ഉന്നതരും ഈ ‘ചരിത്രവിരുദ്ധ’ വെങ്കൽ പ്രതിമക്ക് മുന്നിലൂടെ കടന്നുപോകേണ്ടി വരുന്നത് 21-ാം നൂറ്റാണ്ടിലെ ബ്രിട്ടന്റെ മൂഖം മോശമാക്കുന്നതാണെന്ന് അവർ തുറന്നടിച്ചു. ക്ലൈവിനെ വിജയിയായി ചിത്രീകരിക്കുന്ന ഈ പ്രതിമ കൊളോണിയൽ ക്രൂരതകളെ മറച്ചുവെക്കുന്നതാണെന്ന് ദേബോണെയർ കുറ്റപ്പെടുത്തി.

ബ്രിട്ടന്റെ കൊളോണിയൽ ചരിത്രത്തിലെ ഏറ്റവും വിവാദകരനായ വ്യക്തിയാണ് ക്ലൈവ്. ചരിത്രകാരൻ വില്യം ഡാൽറിംപിൾ അദ്ദേഹത്തെ ‘അസ്ഥിരമായ സോഷ്യോപാത്ത്’ എന്നും ‘അക്രമാസക്തനായ കൊള്ളക്കാരൻ’ എന്നും വിശേഷിപ്പിച്ചു. 1912-ൽ ശില്പി ജോൺ ട്വീഡ് നിർമ്മിച്ച ഈ പ്രതിമയിൽ ക്ലൈവ് ഔദ്യോഗിക വേഷത്തിൽ, വാളും രേഖകളും കൈയിൽ പിടിച്ച് നിൽക്കുന്നു. പീഠത്തിൽ ‘ക്ലൈവ്’ എന്ന് മാത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ നിന്ന് വൻതുക കൊള്ളയടിച്ച് വെയിൽസിലെ പോവിസ് കാസിൽ-ൽ ആയിരക്കണക്കിന് വസ്തുക്കൾ സൂക്ഷിച്ച ക്രൂരനാണ് അദ്ദേഹം

.

പ്രതിമയും ചുറ്റുമുള്ള പാനലുകളും തെറ്റായ ചരിത്രം പ്രചരിപ്പിക്കുന്നുവെന്ന് ദേബോണെയർ വിമർശിച്ചു. കൊളോണിയൽ ഭരണത്തിന് മുമ്പ് ഇന്ത്യ വികസിതമായ രാജ്യം ആയിരുന്നുവെന്നും, സ്വതന്ത്ര വ്യാപാരം നടത്തിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ ഈസ്റ്റ് ഇന്ത്യാ കമ്പനി അത് എല്ലാം തകർത്തുവെന്നും, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ സാമ്പത്തിക-ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തിയതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പ്രതിമ ഇന്ത്യൻ ഡയസ്പോറയ്ക്കും സന്ദർശകർക്കും അപമാനകരമാണ്.

2020-ൽ ബ്രിസ്റ്റോളിൽ അടിമവ്യാപാരി എഡ്വേർഡ് കൊൾസ്റ്റൺ പ്രതിമ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകർ താഴെയിട്ടപ്പോൾ ദേബോണെയർ അവിടെ എംപിയായിരുന്നു. ആ പ്രതിമ പിന്നീട് മ്യൂസിയത്തിൽ സന്ദർഭവിശദീകരണത്തോടെ പ്രദർശിപ്പിക്കപ്പെടുന്നു. എഡിൻബറോ പുസ്തകമേളയിൽ സ്വതന്ത്രാഭിപ്രായപ്രകടന ചർച്ചയിൽ ദേബോണെയർ ക്ലൈവ് പ്രതിമയെക്കുറിച്ച് തുറന്നുപറഞ്ഞു. അധികാരത്തിന്റെ കഥകൾ മാത്രം പറയപ്പെടുന്നത് സ്വതന്ത്രാഭിപ്രായത്തെ ദുർബലപ്പെടുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

English summary: Labour peer Thangam Debbonaire demands removal of Clive of India statue from UK Foreign Office, calling it historically inaccurate and insulting to Indian visitors.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.