മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ ആഘാതം യുകെ സമ്പദ്‌വ്യവസ്ഥയിലും; ഏപ്രിലിൽ ജിഡിപി 0.1 ശതമാനം കുറഞ്ഞു
ലണ്ടൻ : മിഡിൽ ഈസ്റ്റിലെ യുദ്ധവും അതിനെ തുടർന്ന് ഉയർന്ന ഊർജവിലയും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതായി പുതിയ കണക്കുകൾ. ഏപ്രിലിൽ യുകെയുടെ ജിഡിപി 0.1 ശതമാനം കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്‌വ്യവസ്ഥ വീണ്ടും മന്ദഗതിയിലായത്.
ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള ഊർജവില ഉയർന്നതും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതായാണ് വിലയിരുത്തൽ. രാജ്യത്തിന്റെ പ്രധാന മേഖലയായ സേവനമേഖലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ നടത്താനിരുന്ന കായിക, വിനോദ പരിപാടികൾ റദ്ദാക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് ബിസിനസുകളെ ബാധിച്ചു. അതേസമയം നിർമാണമേഖലയിൽ 0.1 ശതമാനം വളർച്ചയുണ്ടായെങ്കിലും പുതിയ നിർമാണ പ്രവർത്തനങ്ങൾ ദുർബലമായ നിലയിലാണ്.
ഊർജച്ചെലവ് ഉയരുന്നതും വായ്പാചെലവ് കുറയാതെ തുടരുന്നതും വരും മാസങ്ങളിൽ വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ധന ഇറക്കുമതി ചെലവ് ഉയർന്നതും കുടുംബ ബജറ്റുകളെയും ബിസിനസ് ചെലവുകളെയും കൂടുതൽ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ട്. അടുത്തതായി പുറത്തുവരുന്ന പണപ്പെരുപ്പ, തൊഴിൽവിപണി കണക്കുകൾ യുദ്ധത്തിന്റെ യഥാർഥ സാമ്പത്തിക ആഘാതം കൂടുതൽ വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.
English Summary: The UK economy contracted by 0.1% in April as the Middle East conflict and rising energy costs began to hit growth.
