യുകെയിൽ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 2,877 മരണം; കഴിഞ്ഞ വർഷത്തെ കണക്കിന്റെ ഇരട്ടി
മേയ്, ജൂൺ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ 2,877 പേർ മരിച്ചതായി യുകെഎച്ച്എസ്എയുടെ പ്രാഥമിക കണക്ക്.
ലണ്ടൻ : ഈ വർഷം മേയ്, ജൂൺ മാസങ്ങളിലുണ്ടായ രണ്ട് ഉഷ്ണതരംഗങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ 2,877 പേർ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പ്രാഥമിക കണക്ക്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ 1,504 മരണങ്ങളുടെ ഏകദേശം ഇരട്ടിയാണ് ഇത്തവണ വെറും രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് 24 മുതൽ 27 വരെയുള്ള ഉഷ്ണതരംഗത്തിൽ 753 മരണങ്ങളും ജൂൺ 21 മുതൽ 28 വരെയുള്ള കടുത്ത ചൂടിൽ 2,124 മരണങ്ങളും ഉണ്ടായതായാണ് കണക്കാക്കുന്നത്.
2024ൽ യുകെയിൽ ചൂടുമായി ബന്ധപ്പെട്ട് 1,311 മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. 2022ൽ അഞ്ച് ഉഷ്ണതരംഗങ്ങളിലായി 2,985 പേർ മരിച്ചതാണ് നിലവിലെ വാർഷിക റെക്കോർഡ്. എന്നാൽ ഈ വേനലിൽ കൂടുതൽ കടുത്ത ചൂട് അനുഭവപ്പെട്ടാൽ 2026ലെ മരണസംഖ്യ ആ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ മുന്നറിയിപ്പ് നൽകി. ഈ വർഷം മേയ്, ജൂൺ മാസങ്ങൾ യുകെയിലെ ഏറ്റവും ചൂടേറിയ മാസങ്ങളായി മാറിയിരുന്നു. മേയ് 26ന് ക്യൂ ഗാർഡൻസിൽ 31.5 ഡിഗ്രി സെൽഷ്യസും ജൂൺ 26ന് നോർഫോക്കിലെ ലിങ്‌വുഡിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
കടുത്ത ചൂട് വയോധികർക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വലിയ അപകടമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നതോടെ ഉഷ്ണതരംഗങ്ങൾ കൂടുതൽ നീണ്ടുനിൽക്കുകയും പതിവാകുകയും തീവ്രമാകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വേനൽച്ചൂട് പൊതുജനാരോഗ്യത്തെയും എൻഎച്ച്എസിനെയും ഗുരുതരമായി ബാധിക്കുന്നതായി ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ചൂടുകാലത്ത് വയോധികരെയും രോഗികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ സഹായം തേടണമെന്നും അവർ അഭ്യർഥിച്ചു.
English summary: An estimated 2,877 heat-related deaths were recorded in Britain during the May and June 2026 heatwaves.
