ഒൻപത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷിച്ചു; ‘മനുഷ്യർക്കും മനുഷ്യത്വത്തിനും വലിയ വിജയം’ എന്ന് വിദഗ്ധൻ
Two hydropower workers were rescued alive after nine days trapped inside a flooded tunnel in Nepal, giving rescuers renewed hope amid the devastating floods
ലണ്ടൻ : നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിന് പിന്നാലെ തകർന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒൻപത് ദിവസമായി കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. നേപ്പാളിലെ ത്രിശൂലി 3A ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തിൽനിന്നാണ് സഞ്ജയ് ഷാ, കബീർ മഹാരാജൻ എന്നിവരെ വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത്. ഹിമാനി തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ചെളിയും വെള്ളവും അവശിഷ്ടങ്ങളും നിറഞ്ഞ തുരങ്കത്തിൽ ഇവർ കുടുങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് ഉപദേശം നൽകുന്ന ഓസ്ട്രേലിയൻ എൻജിനീയറും ജിയോളജിസ്റ്റുമായ ആർണോൾഡ് ഡിക്സ് സംഭവത്തെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചു. വാഹനങ്ങളുടെ വലുപ്പമുള്ള പാറകൾ തുരങ്കത്തിലേക്കുള്ള വഴി തടഞ്ഞതോടെ രക്ഷാപ്രവർത്തകർക്ക് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കേണ്ടിവന്നു. തുരങ്കത്തിനുള്ളിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ അടിയന്തരമായി വെള്ളം ഒഴുക്കിവിടാനുള്ള ചാലും ഒരുക്കി. ഏകദേശം 50 മീറ്റർ അകത്തേക്ക് എത്തിയപ്പോൾ രക്ഷാപ്രവർത്തകർ നേരിയ ശബ്ദം കേൾക്കുകയായിരുന്നു. “ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളെ രക്ഷിക്കുകയാണ്” എന്ന വിളിക്ക് അകത്തുനിന്ന് “ശരി” എന്ന മറുപടി ലഭിച്ചതോടെയാണ് പ്രതീക്ഷയ്ക്ക് വഴിതുറന്നത്.
ത്രിശൂലി 3A പദ്ധതിയിൽ ഇനിയും 40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ തുരങ്കത്തിനുള്ളിലെ വെള്ളവും മണ്ണിടിച്ചിൽ സാധ്യതയും രക്ഷാപ്രവർത്തകർക്ക് വലിയ ഭീഷണിയാണ്. വിവിധ ജലവൈദ്യുത പദ്ധതികളിൽനിന്നായി ഇതുവരെ 270-ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നേപ്പാൾ സർക്കാരിന്റെ കണക്കനുസരിച്ച് പ്രളയത്തിൽ 1,294 പേർ മരിക്കുകയും 5,053 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ട്.
