അടിയന്തര സാഹചര്യം നേരിടാൻ മൂന്ന് ദിവസത്തെ ഭക്ഷണവും വെള്ളവും കരുതണം; ബ്രിട്ടീഷ് കുടുംബങ്ങളോട് സർക്കാർ
The UK government is urging households to keep at least three days of essential food and water supplies ready for potential emergencies
ലണ്ടൻ : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വീടുകളിൽ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സാധനങ്ങൾ കരുതിവയ്ക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ജനങ്ങളോട് നിർദേശിക്കുന്നു. വൈദ്യുതി, ജലവിതരണം എന്നിവ തടസ്സപ്പെടുകയോ കടകൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്താൽ കുടുംബങ്ങൾക്ക് സ്വയം മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലാണ് മുന്നൊരുക്കം. ടിൻ ഭക്ഷണങ്ങൾ, കുപ്പിവെള്ളം തുടങ്ങിയ ദീർഘകാലം സൂക്ഷിക്കാവുന്ന സാധനങ്ങൾ വീട്ടിൽ കരുതണമെന്നാണ് നിർദേശം.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിശക്തമായ കാലാവസ്ഥ, വെള്ളപ്പൊക്കം, വൈദ്യുതി-ജല വിതരണത്തിലെ തടസ്സങ്ങൾ, സൈബർ ആക്രമണങ്ങൾ, ശത്രുരാജ്യങ്ങളുടെ ഭീഷണി തുടങ്ങിയ വിവിധ അടിയന്തര സാഹചര്യങ്ങളാണ് സർക്കാർ മുന്നൊരുക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ എൽ നിനോ പ്രതിഭാസം ബ്രിട്ടനിൽ കൂടുതൽ മഴയ്ക്കും ശക്തമായ കൊടുങ്കാറ്റുകൾക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കും ഇടയാക്കുമെന്ന മുന്നറിയിപ്പുകളും പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൊതുജന ബോധവത്കരണ നടപടികൾ ശക്തമാക്കുന്നത്. ദേശീയ അടിയന്തര സാഹചര്യമുണ്ടായാൽ സർക്കാർ സംവിധാനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമായ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതിന് കുടുംബങ്ങൾ അടിസ്ഥാനപരമായി തയ്യാറായിരിക്കണമെന്നാണ് അധികൃതരുടെ നിലപാട്. ഭക്ഷ്യവിതരണ ശൃംഖലയും കാലാവസ്ഥാ വ്യതിയാനം, രോഗവ്യാപനം, സൈബർ ആക്രമണം തുടങ്ങിയ ആഘാതങ്ങൾക്ക് കൂടുതൽ വിധേയമാകാമെന്ന് ബ്രിട്ടന്റെ നാഷണൽ ഓഡിറ്റ് ഓഫിസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
