സൗത്ത്‌പോർട്ട് കൊലയാളിയെ ബ്രോഡ്മൂർ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി; സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കുടുംബങ്ങളുടെ അഭിഭാഷകൻ
Southport killer Axel Rudakubana has been transferred to Broadmoor hospital, but his life sentence remains unchanged.
ലണ്ടൻ : സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആക്സൽ റുഡകുബാനയെ ബെൽമാർഷ് ജയിലിൽ നിന്ന് അതീവസുരക്ഷയുള്ള ബ്രോഡ്മൂർ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. 2024 ജൂലൈ 29ന് ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയത്തിലുള്ള നൃത്തപരിശീലന ക്ലാസിൽ നടത്തിയ ആക്രമണത്തിൽ ആലീസ് ഡ സിൽവ അഗ്വിയാർ, ബെബെ കിങ്, എൽസി ഡോട്ട് സ്റ്റാൻകോംബ് എന്നിവർ കൊല്ലപ്പെടുകയും എട്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടത്തിയ മാറ്റം നീതിന്യായ സംവിധാനത്തെ വീണ്ടും സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമമാണെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ക്രിസ് വാക്കർ ആരോപിച്ചു. മാറ്റത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് കുടുംബങ്ങൾക്ക് ലഭിച്ചതെന്നും ബന്ധപ്പെട്ട അധികാരികളുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം ജീവനക്കാർക്കോ സഹതടവുകാർക്കോ സ്വന്തം ജീവന് തന്നെയോ ഭീഷണിയാകുന്ന തടവുകാരെ മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിലേക്ക് മാറ്റാനാകും.
ഈ മാറ്റം റുഡകുബാനയുടെ ശിക്ഷയിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരിയിൽ 52 വർഷത്തെ കുറഞ്ഞ ശിക്ഷാകാലത്തോടെയാണ് ജീവപര്യന്തം തടവ് വിധിച്ചത്. ആക്രമണം നടത്തിയപ്പോൾ 17 വയസായിരുന്നു എന്നതിനാൽ ജീവിതകാലം മുഴുവൻ മോചനമില്ലാത്ത ശിക്ഷ വിധിക്കാനായിരുന്നില്ല. ആശുപത്രി ചികിത്സ ഇനി ആവശ്യമില്ലെന്ന് ഡോക്ടർമാർ വിലയിരുത്തിയാൽ ഇയാളെ വീണ്ടും ജയിലിലേക്ക് മാറ്റണമെന്നും അധികൃതർ അറിയിച്ചു.
