30 വർഷം പഴക്കമുള്ള ദുരൂഹ ശിശുമരണം; കുഞ്ഞിന്റെ കല്ലറയിലെത്തിയ സ്ത്രീയെ തേടി പൊലീസ്
Police are searching for a distressed woman seen visiting the grave of unidentified “Baby April” as the 30-year-old murder investigation remains unsolved.
ലണ്ടൻ : 30 വർഷത്തിലേറെയായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക സൂചന തേടി ബ്രിട്ടീഷ് പൊലീസ്. ‘ബേബി ഏപ്രിൽ’ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പേരിട്ട കുഞ്ഞിന്റെ ശവകുടീരത്തിൽ ഈ വർഷം ജൂണിൽ പൂക്കളുമായി എത്തിയതായി കണ്ടെത്തിയ, വിഷമത്തിലായിരുന്ന ഒരു സ്ത്രീയെ തിരിച്ചറിയാനാണ് കെന്റ് പൊലീസ് ശ്രമിക്കുന്നത്. ആഷ്ഫോർഡിലെ ബൈബ്രൂക്ക് സെമിത്തേരിയിൽ ജൂൺ 21ന് ഉച്ചയ്ക്ക് 2നും 3നും ഇടയിലാണ് സ്ത്രീയെ കണ്ടത്. സംഭവത്തിൽ കമ്പ്യൂട്ടർ സൃഷ്ടിച്ച സ്ത്രീയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
1995 ഏപ്രിൽ 3ന് ആഷ്ഫോർഡിലെ സിംഗിൾട്ടൺ തടാകത്തിൽ നിന്നാണ് ഒരാഴ്ചയ്ക്കടുത്ത് പ്രായമുണ്ടെന്ന് കരുതുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാപകമായ അന്വേഷണങ്ങൾ നടത്തിയിട്ടും കുഞ്ഞിന്റെ മാതാപിതാക്കളെയോ ബന്ധുക്കളെയോ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. 2011ൽ പൂർണ ഡിഎൻഎ പ്രൊഫൈൽ ലഭിക്കുന്നതിനായി മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
നാല്പതുകളിലുള്ള വെള്ളക്കാരിയായ സ്ത്രീക്ക് ഏകദേശം 5 അടി 7 ഇഞ്ചിൽ കൂടാത്ത ഉയരവും ഇടത്തരം മുതൽ മെലിഞ്ഞ ശരീരഘടനയും ഇളം നിറവും ചാരനിറത്തിലുള്ള തോളോളം നീളമുള്ള മുടിയുമാണെന്നാണ് പൊലീസ് നൽകിയ വിവരണം. ചാരനിറത്തിലുള്ള ചെറിയ കാർഡിഗൻ, കറുത്ത ലെഗ്ഗിങ്സ്, സ്പോർട്സ് ഷൂസ് എന്നിവ ധരിച്ചിരുന്ന ഇവരുടെ കൈയിൽ ചെറിയൊരു ഷോൾഡർ ബാഗിനൊപ്പം പൂക്കളുടെ ഡിസൈനുള്ള വലിയ തുണിബാഗും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ത്രീയെ തിരിച്ചറിയുന്നവരോ കേസിനെക്കുറിച്ച് വിവരമുള്ളവരോ കെന്റ് പൊലീസിനെയോ ക്രൈംസ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
