മയക്കുമരുന്ന് സംഘങ്ങൾ കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തു; പൊലീസും കൈവിട്ടെന്ന് ഇരകൾ
Four women say UK drug gangs sexually and criminally exploited them as teenagers while authorities failed to properly respond to their abuse.
ലണ്ടൻ : ബ്രിട്ടനിലെ മയക്കുമരുന്ന് സംഘങ്ങൾ കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ വലയിലാക്കി ലൈംഗികമായും ക്രിമിനൽമായും ചൂഷണം ചെയ്തതായി നാല് സ്ത്രീകളുടെ വെളിപ്പെടുത്തൽ. കുട്ടികളായിരിക്കെ സംഘങ്ങളുമായി ബന്ധത്തിലായ ഇവർ വർഷങ്ങളോളം പീഡനത്തിനും ബലാത്സംഗത്തിനും നിർബന്ധിത മയക്കുമരുന്ന് വിതരണത്തിനും ഇരയായതായി ബിബിസിയോട് പറഞ്ഞു. അധികാരികൾ തങ്ങളുടെ പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും ഇവർ ആരോപിച്ചു.
ലണ്ടൻ, മാഞ്ചസ്റ്റർ, കോവൻട്രി തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് സ്ത്രീകൾ പങ്കുവച്ചത്. 13-ാം വയസ്സിൽ സംഘവുമായി ബന്ധത്തിലായ ക്രിസ്റ്റീൻ പിന്നീട് മയക്കുമരുന്ന് എത്തിക്കാൻ ഉപയോഗിക്കപ്പെട്ടതായും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായും പറയുന്നു. മറ്റൊരു ഇരയായ ആനി, മദ്യപിപ്പിച്ച ശേഷം തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും സംഭവങ്ങളുടെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി വെളിപ്പെടുത്തി. 14-ാം വയസ്സിൽ മയക്കുമരുന്ന് എത്തിക്കാൻ നിർബന്ധിതയായ ഹോളിയും സംഘാംഗങ്ങളിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പറയുന്നു.
തങ്ങളുടെ പരാതികളിൽ പൊലീസ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും ലൈംഗിക പീഡന ആരോപണങ്ങൾ അവഗണിച്ചെന്നും സ്ത്രീകൾ പറയുന്നു. 2025ലെ ലൂയിസ് കേസി നേതൃത്വത്തിലുള്ള സർക്കാർ ഓഡിറ്റിലും കുട്ടികൾ ഒരേസമയം ക്രിമിനൽ, ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്ന സാഹചര്യങ്ങൾ അധികൃതർ തിരിച്ചറിയുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നാഷണൽ പൊലീസ് ചീഫ്സ് കൗൺസിലിന്റെ ആക്ടിങ് ചീഫ് കോൺസ്റ്റബിൾ റെബേക്ക റിഗ്സ്, ഇരകളുടെ അനുഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും പൊലീസ് എല്ലായ്പ്പോഴും ശരിയായി പ്രവർത്തിച്ചിട്ടില്ലെന്ന് സമ്മതിക്കുകയും ചെയ്തു.
