നേപ്പാൾ പ്രളയത്തിൽ അവശേഷിക്കുന്നത് വൻ ദുരന്തത്തിന്റെ കാഴ്ചകൾ; ആയിരങ്ങൾ കാണാതായി, ഗ്രാമങ്ങൾ മണ്ണിനടിയിൽ
Nepal is struggling to recover from devastating glacial floods that killed over 1,200 people and left thousands missing.
ലണ്ടൻ : ഹിമാലയത്തിലെ ഹിമാനി ഉരുകിയതിനെ തുടർന്നുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി 1,200ലേറെ പേർ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. നേപ്പാളിലെ ത്രിശൂലി, ഭോട്ടെകോശി നദീതടങ്ങളിലൂടെയാണ് കുത്തിയൊഴുകിയ വെള്ളവും മണ്ണും മഞ്ഞും വൻ നാശം വിതച്ചത്. ഏതാനും മിനിറ്റുകളുടെ മുന്നറിയിപ്പ് മാത്രമാണ് പല പ്രദേശങ്ങൾക്കും ലഭിച്ചത്. ബെത്രാവതിയിൽ ആറുനില കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകൾ മാത്രമാണ് ഇപ്പോൾ കാണാനാകുന്നത്. വീടുകളും പാലങ്ങളും റോഡുകളും സ്കൂൾ ബസുകളും അടക്കം വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
റാസുവ ജില്ലയിലാണ് ദുരന്തത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായത്. ടിബറ്റ് അതിർത്തിയിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള റോഡുകളും പാലങ്ങളും പൂർണമായും തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സ്യാബ്രുബെസി ഗ്രാമത്തിൽ മാത്രം ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഏകദേശം 500 പേരെ കാണാതായതായാണ് പ്രാദേശിക അധികൃതർ പറയുന്നത്. ഹെലികോപ്റ്ററുകളെ ആശ്രയിച്ചാണ് ദുരിതബാധിതരെ ഒഴിപ്പിക്കുന്നത്. കനത്ത മണ്ണിടിച്ചിലും തകർന്ന റോഡുകളും കാരണം ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ നിരവധി വാഹനങ്ങൾ ധുൻചെയിൽ കുടുങ്ങിക്കിടക്കുകയാണ്.
ദുരന്തത്തിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട നിരവധി പേരാണ് ഇപ്പോഴും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്നത്. ബെത്രാവതിയിൽ ഭാര്യയെ കാണാതായ 70കാരൻ ദില്ബഹാദൂർ ശ്രേഷ്ഠ സ്വന്തം കൈകൾ ഉപയോഗിച്ച് ചെളിക്കൂമ്പാരത്തിൽ തിരച്ചിൽ തുടരുകയാണ്. റാസുവയിലെ ഒരു ഗ്രാമത്തിൽ അഞ്ച് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കർഷകനും ദുരന്തത്തിന്റെ വേദന പങ്കുവച്ചു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, വസ്ത്രം, താൽക്കാലിക താമസസൗകര്യം എന്നിവയുടെ കുറവ് തുടരുന്നു. കുട്ടികളിൽ പോഷകാഹാരക്കുറവും രോഗവ്യാപനവും മനുഷ്യക്കടത്തിന്റെ സാധ്യതയും സംബന്ധിച്ച് സഹായസംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
