യുകെയിൽ മോർട്ട്ഗേജ് നിരക്ക് വീണ്ടും ഉയർന്നേക്കും; ബോണ്ട് വിപണിയിലെ തിരിച്ചടി വായ്പാ ചെലവ് കൂട്ടുന്നു
Rising UK bond yields could push mortgage and other borrowing costs higher in the coming days
ലണ്ടൻ : ആഗോള ബോണ്ട് വിപണിയിലെ വിൽപ്പന ശക്തമായതോടെ യുകെയിൽ മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത. ബ്രിട്ടീഷ് സർക്കാർ ബോണ്ടുകളായ ഗിൽറ്റുകളുടെ യീൽഡ് കഴിഞ്ഞ ദിവസം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. പിന്നീട് നേരിയ കുറവുണ്ടായെങ്കിലും അഞ്ച് വർഷത്തെ സ്വാപ് നിരക്ക് 4.52 ശതമാനമായി ഉയർന്നു. സ്ഥിരനിരക്ക് മോർട്ട്ഗേജുകളുടെ വിലനിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഈ നിരക്കിലെ വർധന ബാങ്കുകളും വായ്പാ ദാതാക്കളും പുതിയ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്താൻ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ബോണ്ട് വിപണിയിലെ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളാണ്. എണ്ണവില ഉയർന്നതും ആഗോള രാഷ്ട്രീയ സംഘർഷങ്ങളും സർക്കാരുകളുടെ ഉയർന്ന കടബാധ്യതയും നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചു. ഇതോടെ ദീർഘകാല സർക്കാർ ബോണ്ടുകൾക്ക് നിക്ഷേപകർ കൂടുതൽ വരുമാനം ആവശ്യപ്പെടുകയും യീൽഡുകൾ ഉയരുകയും ചെയ്തു. യുകെയിലെ 10 വർഷത്തെ ഗിൽറ്റ് യീൽഡ് 5.294 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മോർട്ട്ഗേജ് മാത്രമല്ല, ക്രെഡിറ്റ് കാർഡുകളും കാർ വായ്പകളും ഉൾപ്പെടെയുള്ള മറ്റ് വായ്പകളുടെ ചെലവും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ കുറഞ്ഞ നിരക്കിലുള്ള മോർട്ട്ഗേജ് ഡീലുകൾ ലഭ്യമാകുന്നുണ്ടെങ്കിലും സ്വാപ് നിരക്കിലെ വർധന കാരണം വായ്പാ ദാതാക്കൾ നിരക്കുകൾ പുനഃക്രമീകരിച്ചേക്കുമെന്ന് ബ്രോക്കർമാർ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം ചില വായ്പാ ദാതാക്കൾ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുമുണ്ട്. ഉയർന്ന വായ്പാ ചെലവ് വീടുവാങ്ങാനുള്ള ആവശ്യകതയെയും ഹൗസിങ് വിപണിയെയും കൂടുതൽ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്.
