ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് തയ്യാറെടുക്കുന്നു; ആഗോള വിപണിക്ക് നേട്ടം, എണ്ണ വില കുത്തനെ ഇടിഞ്ഞു
ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ വൻ മാറ്റങ്ങൾ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിൽ നിന്നും 100 ഡോളറിന് താഴേക്ക് എത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. യുദ്ധം മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ വലിയ നേട്ടമുണ്ടാക്കി. ലണ്ടനിലെ എഫ്.ടി.എസ്.ഇ 100 ഇൻഡക്സ് രണ്ട് ശതമാനത്തിലധികം ഉയർന്നപ്പോൾ, ജർമ്മനിയിലെ ഡാക്സ്, ഫ്രാൻസിലെ സി.എ.സി 40 എന്നിവ മൂന്ന് ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ഏഷ്യൻ വിപണികളിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്. ദക്ഷിണ കൊറിയൻ വിപണിയായ കോസ്പി 6.45 ശതമാനമെന്ന റെക്കോർഡ് ഉയർച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു പേജുള്ള ധാരണാപത്രത്തിൽ ഉടൻ ഒപ്പുവെക്കുമെന്നാണ് യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെത്തുടർന്ന് വരുന്ന 30 ദിവസത്തിനുള്ളിൽ ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ള വിശദമായ ചർച്ചകൾ നടക്കും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാറിലെ പ്രധാന നിർദ്ദേശങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ നൽകുന്ന മറുപടിയാകും സമാധാന ചർച്ചകളുടെ ഭാവി നിശ്ചയിക്കുക.

