യുകെയിൽ ദിവസേന രണ്ട് പബ്ബുകൾ വീതം പൂട്ടുന്നു; ടാക്‌സും ശമ്പള വർദ്ധനയും താങ്ങാനാകുന്നില്ലെന്ന് ഉടമകൾ

May 6, 2026 - 06:13
 0
യുകെയിൽ ദിവസേന രണ്ട് പബ്ബുകൾ വീതം പൂട്ടുന്നു; ടാക്‌സും ശമ്പള വർദ്ധനയും താങ്ങാനാകുന്നില്ലെന്ന് ഉടമകൾ

ടാക്‌സ് വര്‍ദ്ധനയും, ജോലിക്കാരുടെ ഉയര്‍ന്ന ശമ്പളവും കാരണം യുകെയില്‍ ദിവസവും രണ്ട് പബ്ബുകള്‍ വീതം അടച്ചുപൂട്ടേണ്ടിവരികയാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടെ ഇത്തരത്തില്‍ 161 പബ്ബുകള്‍ പൂട്ടുകയും, 2,400-ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തതായി ദി ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ്ബ് അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26% പബ്ബുകളാണ് അധികമായി പൂട്ടിയത്.

ടാക്‌സിന് പുറമെ മിനിമം ശമ്പളം വര്‍ദ്ധിപ്പിച്ചത് അടക്കമുള്ളവ പബ്ബുകള്‍ പൂട്ടാന്‍ കാരണാകുന്നതായി അസോസിയേഷന്‍ ആരോപിക്കുന്നു. ഈ കാലയളവില്‍ വെയില്‍സില്‍ മാത്രമാണ് പബ്ബുകളുടെ എണ്ണം വര്‍ദ്ധിച്ചത്. ഇവിടെ മൂന്ന് പബ്ബുകള്‍ കൂടി തുറന്നതോടെ ആകെ പബ്ബുകളുടെ എണ്ണം 2,901 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം നവംബറില്‍ പ്രഖ്യാപിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പബ്ബുകള്‍ക്ക് തിരിച്ചടിയാകുമെന്ന് യുകെ ഖജനാവ് ചാന്‍സലറായ റേച്ചല്‍ റീവിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പബ്ബുകള്‍ക്ക് ബിസിനസ് റേറ്റ് സപ്പോര്‍ട്ട് നല്‍കുമെന്ന് മാസങ്ങള്‍ക്ക് ശേഷം അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ രാജ്യത്തെ പബ്ബുകളെ സംരക്ഷിക്കാന്‍ ഇത് പര്യാപ്തമാകില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. എങ്കിലും വരുന്ന ഫുട്‌ബോള്‍ ലോകകപ്പിനോടനബബന്ധിച്ച് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തിയേക്കാമെന്നും അവര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

നല്ല വരുമാനം നേടുന്ന പബ്ബുകള്‍ പോലും ഭീമമായ ടാക്‌സ് നല്‍കേണ്ടിവരുന്നത് കാരണം ഞെരുക്കമനുഭവിക്കുന്നതായാണ് പബ്ബ് അസോസിയേഷന്‍ മേധാവിയായ എമ്മ മക്ലാരിന്‍ പറയുന്നത്. ഇത് തൊഴിലാളികളെയും, സമ്പദ് വ്യവസ്ഥയെയും, സമൂഹത്തിനെയാകെയും ബാധിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ എക്‌സൈസ് ഡ്യൂട്ടി പുനഃപരിശോധിക്കണമെന്ന് യുകെ സ്പിരിറ്റ്‌സ് അലിയാന്‍സും ആവശ്യപ്പെടുന്നുണ്ട്. ജി7-ല്‍ സ്പിരിറ്റിന് ഏറ്റവുമധികം എക്‌സൈസ് ഡ്യൂട്ടി യുകെയിലാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മറുവശത്ത് പബ്ബ് ബിസിനസിനെ പിന്തുണയ്ക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ട് വര്‍ഷത്തേയ്ക്ക് ടാക്‌സ് നിരക്ക് മരവിപ്പിക്കുക, വേള്‍ഡ് കപ്പ് കാലത്ത് പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കുക, ഹോസ്പിറ്റാലിറ്റി ഫണ്ട് സപ്പോര്‍ട്ട് 10 ദശലക്ഷം പൗണ്ടായി ഉയര്‍ത്തുക മുതലായ നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൈന്റുകള്‍ക്കുള്ള നികുതി കുറയ്ക്കാനും, കോര്‍പ്പറേഷന്‍ ടാക്‌സിന് പരിധി നിശ്ചയിക്കാനും. പലിശനിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. അതേസമയം ഇറാന്‍ യുദ്ധം കാരണം ചെലവ് ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.