‘റിഫോം യുകെയ്ക്ക് വോട്ട് ചെയ്യാത്തവർ കുടിയേറ്റ കുറ്റവാളികളെ വീട്ടിൽ താമസിപ്പിക്കണം’; മേയർ സ്ഥാനാർഥിയുടെ പരാമർശം വിവാദത്തിൽ
ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ സ്ഥാനാർഥി സിയാൻ ആസ്റ്റ്ലിയുടെ കുടിയേറ്റ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
ലണ്ടൻ : റിഫോം യുകെയ്ക്ക് വോട്ട് ചെയ്യാത്തവർ നിയമവിരുദ്ധ കുടിയേറ്റക്കാരായ കുറ്റവാളികളെയും ബലാത്സംഗക്കേസുകളിൽ പ്രതികളായവരെയും സ്വന്തം വീടുകളിൽ താമസിപ്പിക്കണമെന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ സ്ഥാനാർഥി സിയാൻ ആസ്റ്റ്ലിയുടെ പരാമർശം വൻ വിവാദമായി. ഗ്രീൻ പാർട്ടി എംപിയോ ഗ്രീൻ പാർട്ടി നിയന്ത്രിക്കുന്ന കൗൺസിലോ ഉള്ള പ്രദേശങ്ങളിൽ കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്ന റിഫോം യുകെയുടെ നയം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതിനിടെയാണ് ആസ്റ്റ്ലി വിവാദ പരാമർശം നടത്തിയത്.
പരാമർശത്തിനെതിരെ ലേബർ പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ജനങ്ങൾ ഏത് പാർട്ടിക്ക് വോട്ട് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ ശിക്ഷിക്കുകയോ പ്രതിഫലം നൽകുകയോ ചെയ്യുമെന്ന സമീപനം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ലേബർ പാർട്ടി ചെയർ അന്ന ടർലി ആരോപിച്ചു. എന്നാൽ പ്രസ്താവന പിൻവലിക്കാൻ ആസ്റ്റ്ലി തയ്യാറായില്ല.
ജൂലൈ 30ന് നടക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ഉപതിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥി ബെവ് ക്രെയ്ഗിനാണ് നിലവിൽ മുൻതൂക്കമെന്നാണ് വിലയിരുത്തൽ. ആൻഡി ബേൺഹാം മേക്കർഫീൽഡ് പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയതിനെ തുടർന്നാണ് മേയർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
English Summary: Reform UK mayoral candidate Sian Astley has faced criticism over remarks targeting voters who support other parties.
