ബെഡ്ഫോർഡ്ഷയർ കൊലക്കേസ്: ഭാര്യയുടെയും മക്കളുടെയും മരണത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ടയാൾ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റിൽ
ബെഡ്ഫോർഡ്ഷയറിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ടയാളെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു.
ലണ്ടൻ : ബെഡ്ഫോർഡ്ഷയറിലെ ഗ്രേറ്റ് ഡെൻഹാമിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 45-കാരനായ എൻഡോഡാന മ്ഖാന്യിസി ഷുമയ്‌ക്കെതിരെ മൂന്ന് കൊലക്കുറ്റങ്ങൾ ചുമത്തി. ബ്രിട്ടീഷ് പൗരനും സിംബാബ്‌വെ വംശജനുമായ ഷുമയെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് സമീപമുള്ള കെൻസിങ്ടണിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ബെഡ്ഫോർഡ്ഷയർ പൊലീസ് സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷമാണ് മൂന്ന് കൊലക്കുറ്റങ്ങൾ ചുമത്താൻ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അനുമതി നൽകിയത്.
ഷുമയുടെ ഭാര്യ നൊത്താബോ സാൻഡിലെ ഷുമ, മക്കളായ നറ്റാലി, നാല എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തെ ദിവസങ്ങളായി കാണാനില്ലെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് തിങ്കളാഴ്ച മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് രണ്ടുദിവസം മുമ്പ് ഷുമ ഹീത്രോ വിമാനത്താവളം വഴി സിംബാബ്‌വെയിലേക്ക് യാത്ര ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്റർപോൾ, നാഷണൽ ക്രൈം ഏജൻസി, ദക്ഷിണാഫ്രിക്കൻ, സിംബാബ്‌വെ അധികൃതർ എന്നിവരുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിലവിൽ ദക്ഷിണാഫ്രിക്കയിൽ റിമാൻഡിലുള്ള ഷുമയെ ജോഹന്നാസ്ബർഗ് കോടതിയിൽ ഹാജരാക്കിയ ശേഷം യുകെയിലേക്ക് കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കും. കേസ് സംബന്ധിച്ച ക്രിമിനൽ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ വിചാരണയെ ബാധിക്കുന്ന വിവരങ്ങളോ അഭിപ്രായങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് മുന്നറിയിപ്പ് നൽകി. മരിച്ച സാൻഡിലെയ്ക്കും മക്കൾക്കും ബന്ധുക്കളും സ്കൂൾ അധികൃതരും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.
English Summary: A man has been charged with three counts of murder after his wife and two daughters were found dead in Bedfordshire.
