9,909 ഇന്ത്യൻ സൈനികർക്ക് ഒടുവിൽ ബ്രിട്ടന്റെ ഔദ്യോഗിക അംഗീകാരം; ചരിത്രപരമായ പിഴവ് തിരുത്തി യുകെ
ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് ജീവൻ വെടിഞ്ഞിട്ടും ഔദ്യോഗിക അനുസ്മരണ പട്ടികകളിൽ ഇടം ലഭിക്കാതെ പോയ 9,909 ഇന്ത്യൻ സൈനികർക്ക് ഒടുവിൽ ഔദ്യോഗിക അംഗീകാരം. കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ
ലണ്ടൻ : ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് ജീവൻ വെടിഞ്ഞിട്ടും ഔദ്യോഗിക അനുസ്മരണ പട്ടികകളിൽ ഇടം ലഭിക്കാതെ പോയ 9,909 ഇന്ത്യൻ സൈനികർക്ക് ഒടുവിൽ ഔദ്യോഗിക അംഗീകാരം. കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ നടത്തിയ അഞ്ചുവർഷത്തെ ഗവേഷണ പദ്ധതിയിലൂടെയാണ് ഇവരുടെ പേരുകൾ ഔദ്യോഗിക കാഷ്വാലിറ്റി റെക്കോർഡുകളിൽ പുതുതായി ചേർത്തത്. നൂറ്റാണ്ടിലേറെയായി രേഖപ്പെടുത്താതെ പോയ ചരിത്രത്തിലെ വലിയൊരു പിഴവാണ് ഈ നീക്കത്തിലൂടെ ഇപ്പോൾ തിരുത്തപ്പെടുന്നത്. പഞ്ചാബ് രജിസ്റ്റേഴ്സ് പദ്ധതിയുടെ ഭാഗമായി ലാഹോർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചരിത്രരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി വിശദമായി പരിശോധിച്ചാണ് ഈ നിർണായക കണ്ടെത്തൽ നടത്തിയത്.
കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ, ഗ്രീൻവിച്ച് സർവകലാശാല, യുകെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. യുദ്ധകാലത്ത് ഇന്ത്യയിലെ യുദ്ധമേഖലയല്ലാത്ത സ്ഥലങ്ങളിൽ മരിച്ചവരെയും അന്നത്തെ കോളനിയൽ ഭരണനിയമങ്ങൾ പ്രകാരം യുദ്ധമരണങ്ങളായി രേഖപ്പെടുത്താതിരുന്നവരെയുമാണ് ഇപ്പോൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ഇന്ത്യൻ വംശജരായ നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസവും അഭിമാനവും നൽകുന്നതാണ് ഈ പ്രഖ്യാപനം.
തങ്ങളുടെ പൂർവികരായ സൈനികരുടെ വിവരങ്ങൾ തേടി വർഷങ്ങളായി അന്വേഷണം നടത്തിയിരുന്ന ഡോ. ഇന്ദർ സിങ് പലാഹേ, മുൻ റഗ്ബി താരം മൻജിന്ദർ നാഗ്ര തുടങ്ങിയ പലർക്കും തങ്ങളുടെ മുത്തശ്ശന്മാരുടെ റെജിമെന്റും ഗ്രാമവും ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ കണ്ടെത്താൻ ഈ പുതിയ രേഖകൾ സഹായകരമായി. ചരിത്രരേഖകളിൽ ഉൾപ്പെടാതെ പോയ ഈ സൈനികരുടെ സേവനവും ത്യാഗവും ഇനി മുതൽ ഔദ്യോഗികമായി എന്നും സ്മരിക്കപ്പെടും. English Summary: Nearly 10,000 Indian Army soldiers from the First World War have finally been officially recognised by the Commonwealth War Graves Commission.
