യുകെ ഇ-ഗേറ്റുകൾ ഇനി എട്ട് വയസുമുതൽ കുട്ടികൾക്കും ഉപയോഗിക്കാം; വേനൽക്കാല യാത്രക്കാർക്ക് വലിയ ആശ്വാസം
ജൂലൈ എട്ട് മുതൽ എട്ട്, ഒൻപത് വയസുള്ള യോഗ്യരായ കുട്ടികൾക്കും യുകെ ഇ-ഗേറ്റുകൾ ഉപയോഗിക്കാം.
ലണ്ടൻ : യുകെയിലെ വിമാനത്താവളങ്ങളിലും അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലുമുള്ള ഇ-ഗേറ്റ് സൗകര്യം ഇനി മുതൽ എട്ടും ഒൻപതും വയസുള്ള കുട്ടികൾക്കും ലഭ്യമാക്കുമെന്ന് ഹോം ഓഫീസ് പ്രഖ്യാപിച്ചു. കുറഞ്ഞത് 120 സെന്റിമീറ്റർ ഉയരമുള്ളതും മുതിർന്ന ഒരാളോടൊപ്പം യാത്ര ചെയ്യുന്നതുമായ കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജൂലൈ എട്ട് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. സ്കൂളുകളിൽ വേനൽ അവധിക്കാലം ആരംഭിക്കുന്നതോടെ വിദേശയാത്ര കഴിഞ്ഞ് യുകെയിലേക്ക് മടങ്ങിയെത്തുന്ന കുടുംബങ്ങൾക്ക് അതിർത്തി പരിശോധനകൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഈ തീരുമാനം ഏറെ സഹായകരമാകും.
നിലവിൽ യുകെയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നത്. പ്രായപരിധി കുറയ്ക്കുന്നതിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ ഏകദേശം 15 ലക്ഷത്തോളം കുട്ടികൾ കൂടി കുടുംബങ്ങളോടൊപ്പം ഇ-ഗേറ്റ് വഴി കടന്നുപോകാൻ യോഗ്യരാകുമെന്നാണ് കണക്കാക്കുന്നത്. യുകെയിലും യൂറോപ്പിലെ വിവിധ അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലുമായി 290ലധികം ഇ-ഗേറ്റുകളിലാണ് പുതിയ സജ്ജീകരണം ഒരുങ്ങുന്നത്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നത് മാതാപിതാക്കൾക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും പുതിയ മാറ്റം കുടുംബങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാനുഭവം നൽകുമെന്നും മൈഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.
ഇ-ഗേറ്റുകൾ ഉപയോഗിക്കുന്നതിലൂടെ പാസ്‌പോർട്ട് കൺട്രോൾ ക്യൂകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഈ സംവിധാനം വിപുലീകരിക്കുന്നതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മറ്റ് അടിയന്തര പരിശോധനകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ബോർഡർ ഫോഴ്സും അറിയിച്ചു. യുകെ അതിർത്തി സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഭാവിയിൽ പാസ്‌പോർട്ട് നേരിട്ട് കാണിക്കുന്നതിനുപകരം മുഖപരിചയ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയൽ ഉറപ്പാക്കുന്ന കൂടുതൽ ആധുനിക അതിർത്തി സംവിധാനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
English Summary: UK eGate access will expand to eligible children aged eight and nine from July 8 to help families travel faster this summer.
