ദിവസവും 30 മിനിറ്റ് നടന്നാൽ സമ്മാനം; പുതിയ ആരോഗ്യ പദ്ധതിയുമായി എൻഎച്ച്എസ്
ദിവസവും 30 മിനിറ്റ് നടക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ച് എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയ ആരോഗ്യ ചലഞ്ച് ആരംഭിക്കുന്നു.
ലണ്ടൻ : ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നൽകുന്ന പുതിയ പദ്ധതിയുമായി എൻഎച്ച്എസ് ഇംഗ്ലണ്ട് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനായി അടുത്ത വർഷം ആദ്യം മുതൽ ‘മാരത്തൺ എ മന്ത്’ എന്ന ചലഞ്ച് ആരംഭിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ദിവസവും ഏകദേശം 30 മിനിറ്റ് വീതം നടന്ന് ഒരു മാസം കൊണ്ട് ഒരു മാരത്തൺ ദൂരമായ 26 മൈൽ പൂർത്തിയാക്കുന്നവർക്കാണ് ഈ പദ്ധതിയിലൂടെ ആകർഷകമായ ആനുകൂല്യങ്ങളും ഇൻസെന്റീവുകളും നൽകുന്നത്. സ്മാർട്ട് വാച്ചുകളോ മൊബൈൽ ഫോണുകളോ പ്രത്യേക ഓൺലൈൻ സംവിധാനങ്ങളോ ഉപയോഗിച്ച് ആളുകൾക്ക് തങ്ങളുടെ പ്രതിദിന നടത്തം ഇതിനായി രേഖപ്പെടുത്താൻ സാധിക്കും.
മുൻ ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്തമായ ഗ്രേറ്റ് നോർത്ത് റൺ സ്ഥാപകനുമായ സർ ബ്രണ്ടൻ ഫോസ്റ്ററുമായി സഹകരിച്ചാണ് എൻഎച്ച്എസ് ഈ പുതിയ ആരോഗ്യ കാമ്പയിൻ രൂപകൽപ്പന ചെയ്യുന്നത്. സോഷ്യൽ മീഡിയ ആപ്പുകളിലും മറ്റും യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയമായ ‘സ്ട്രീക്ക്’ സംസ്കാരം, അതായത് ഒരു കാര്യം മുടങ്ങാതെ തുടർച്ചയായി ചെയ്യുന്ന ശീലം ആളുകളിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഈ പദ്ധതിയുടെ വലിയൊരു ഭാഗം ചെലവുകൾ എൻഎച്ച്എസ് തന്നെയാണ് വഹിക്കുന്നത് എങ്കിലും, ഭാവിയിൽ പ്രമുഖ കോർപ്പറേറ്റ് കമ്പനികളിൽ നിന്നും ജീവകാരുണ്യ സംഘടനകളിൽ നിന്നും ഇതിനായി സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതിയുണ്ട്.
യുകെയിൽ സംഭവിക്കുന്ന ആറിലൊന്ന് മരണങ്ങൾക്കും കാരണം ആവശ്യത്തിന് ശാരീരിക അധ്വാനം ഇല്ലാത്തതാണെന്നാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. സ്പോർട്ട് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം 12 മില്യണിലധികം മുതിർന്ന ആളുകൾ ആഴ്ചയിൽ 30 മിനിറ്റ് പോലും വ്യായാമം ചെയ്യാത്തവരാണ്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വീതം നടക്കുന്നത് ഒരു വ്യക്തിയുടെ ആരോഗ്യകരമായ ആയുസ്സ് നാല് വർഷം വരെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് സർ ബ്രണ്ടൻ ഫോസ്റ്റർ ഓർമ്മിപ്പിക്കുന്നു. വരും മാസങ്ങളിൽ ഈ പദ്ധതിയുടെ രജിസ്ട്രേഷൻ വിവരങ്ങളും വൗച്ചർ സംബന്ധിച്ച പൂർണവിവരങ്ങളും ഔദ്യോഗികമായി പുറത്തുവിടും.
English Summary: NHS England will launch a walking challenge rewarding people who walk around 30 minutes a day.
