യുഎസ് നികുതികൾ: ബ്രിട്ടീഷ് ബിസിനസ്സുകൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി സ്റ്റാർമർ

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നികുതി നയങ്ങൾ പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ ബിസിനസുകൾക്ക് വലിയ വെല്ലുവിളി ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് കമ്പനികളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഉറപ്പ് നൽകി. സൺഡേ ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ, യുഎസുമായി വ്യാപാര കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും, ബിസിനസുകളെ കാത്തുസൂക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. “ലോകം ഇത്ര വേഗത്തിൽ മാറുമ്പോൾ പഴയ രീതികളിൽ ഉറച്ചുനിൽക്കാൻ പറ്റില്ല, രാജ്യത്തിന്റെ നന്മയ്ക്കായി വിപണിയെ പിന്തുണയ്ക്കാൻ സർക്കാർ മുന്നോട്ടുവരും,” എന്നാണ് സ്റ്റാർമർ പറഞ്ഞത്.
യുഎസ് എല്ലാ ഇറക്കുമതിക്കും 10 ശതമാനം അടിസ്ഥാന നികുതി ഏർപ്പെടുത്തിയതിന് പുറമെ, ബ്രിട്ടീഷ് കാറുകൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയ്ക്ക് 25 ശതമാനം അധിക നികുതിയും ചുമത്തിയിട്ടുണ്ട്. ഇത് ബ്രിട്ടനിലെ വ്യവസായങ്ങളെ സമ്മർദത്തിലാക്കിയ സാഹചര്യത്തിൽ, ആഭ്യന്തര ബിസിനസുകളുടെ കഴിവ് ഉയർത്താനും ആഗോള പ്രതിസന്ധികളിൽ നിന്ന് സംരക്ഷണം നൽകാനും പുതിയ വ്യാവസായിക പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്ന് സ്റ്റാർമർ അറിയിച്ചു. പ്രതിപക്ഷ നേതാക്കൾ യുഎസുമായി ശക്തമായ വ്യാപാര ബന്ധം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി, യുഎസിന് പകരം മറ്റ് രാജ്യങ്ങളുമായി കരാറുകൾ ഉണ്ടാക്കുന്നതാണ് നല്ലതെന്ന് നിർദേശിച്ചു.