ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം; സംഘർഷം വീണ്ടും രൂക്ഷം
The US struck three Iranian oil tankers after Iranian missile attacks targeted American warships, escalating tensions in the region.
ലണ്ടൻ : അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലിനും ഒരു ഡിസ്‌ട്രോയറിനും നേരെ ഇറാൻ ഒന്നിലധികം ആക്രമണങ്ങൾ നടത്തിയെങ്കിലും യുഎസ് സൈനികർക്ക് പരുക്കേറ്റിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന് മറുപടിയായാണ് ഇറാന്റെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി.
ഇറാന്റെ റെവല്യൂഷനറി ഗാർഡിനും മേഖലയിലെ സായുധ വിഭാഗങ്ങൾക്കും ധനസഹായം നൽകുന്ന ‘ഷാഡോ നെറ്റ്‌വർക്ക്’ന്റെ ഭാഗമായ കപ്പലുകളാണ് ലക്ഷ്യമിട്ടതെന്നാണ് യുഎസ് വിശദീകരണം. രണ്ട് എണ്ണക്കപ്പലുകൾ പൂർണമായും പ്രവർത്തനരഹിതമാക്കിയെന്നും ഒഴിഞ്ഞ നിലയിലായിരുന്ന മൂന്നാമത്തെ കപ്പൽ തകർത്തുവെന്നും യുഎസ് അറിയിച്ചു. ഖാർഗ് ദ്വീപിന് സമീപവും ജാസ്കിന് സമീപവും ഗൾഫ് ഓഫ് ഒമാനിലുമാണ് ആക്രമണങ്ങൾ നടന്നത്. ഒഴിഞ്ഞ കപ്പലിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിക്കാൻ നിർദേശം നൽകിയതായും പിന്നീട് ഇറാൻ മാധ്യമങ്ങൾ മറ്റ് രണ്ട് കപ്പലുകളിലെ ജീവനക്കാർ ഒഴിഞ്ഞതായി റിപ്പോർട്ട് ചെയ്തതായും പറയുന്നു.
ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ‘യുദ്ധക്കുറ്റം’ എന്ന് വിശേഷിപ്പിച്ചു. അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്കും സാമ്പത്തിക യുദ്ധത്തിനും തിരിച്ചടി ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം യുഎസിനും സഖ്യകക്ഷികൾക്കുമായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട സംഘർഷവും ഇതോടെ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ആഗോള എണ്ണ, പ്രകൃതി വാതക വിതരണത്തിന് നിർണായകമായ ഈ ജലപാതയിൽ ഇറാൻ നിയന്ത്രണം ശക്തമാക്കിയതോടെ മേഖലയിലെ കപ്പൽ ഗതാഗതം ഇതിനകം തന്നെ കുറഞ്ഞിട്ടുണ്ട്.
