പോർട്സ്മത്തിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലേറും ഇഷ്ടികയേറും
Police officers were attacked with stones and bricks during anti-migrant protests in Portsmouth, with investigations launched into assaults and criminal damage
ലണ്ടൻ : പോർട്സ്മത്തിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലുകളും ഇഷ്ടികകളും എറിഞ്ഞതായി ഹാംപ്ഷയർ പോലീസ് ഫെഡറേഷൻ. പ്രതിഷേധക്കാർ ചില പോലീസ് ഉദ്യോഗസ്ഥരെ മോട്ടോർസൈക്കിളുകളിൽ നിന്ന് തള്ളിയിട്ടതായും ഔദ്യോഗിക വാഹനങ്ങൾ തകർത്തതായും അധികൃതർ അറിയിച്ചു. കുടിയേറ്റക്കാരെ കെന്റിലേക്ക് മാറ്റുന്നത് തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചതിനെ തുടർന്നായിരുന്നു സംഘർഷം.
സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരുക്കേറ്റെങ്കിലും ഗുരുതര പരുക്കുകളില്ലെന്ന് ഹാംപ്ഷയർ പോലീസ് ഫെഡറേഷൻ ചെയർമാൻ സ്പെൻസർ റാഗ് പറഞ്ഞു. പരുക്കേറ്റവരിൽ പരിശീലനം പൂർത്തിയാക്കി വെറും മൂന്ന് ദിവസം മാത്രമായ ഒരു പുതുമുഖ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണം, ക്രിമിനൽ നാശനഷ്ടം തുടങ്ങിയ സംഭവങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം പോലീസ് സംരക്ഷിക്കുമെന്നും എന്നാൽ ആക്രമണം, വാഹനങ്ങൾ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ നടപടികൾ അനുവദിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഡോവറിലും പോർട്സ്മത്തിലും നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കെന്റിലും ഹാംപ്ഷയറിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. മുൻകൂട്ടി അറിയിപ്പില്ലാതെ പെട്ടെന്ന് സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾ നേരിടുന്നതിൽ പോലീസിന് പരിമിതമായ വിവരങ്ങളേ ലഭിക്കാറുള്ളൂവെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ ചെയർമാൻ ഗാവിൻ സ്റ്റീഫൻസ് പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ പോലീസ് സേനകൾ തമ്മിലുള്ള സഹകരണം തുടരുമെന്നും കൗൺസിൽ അറിയിച്ചു.
