സാങ്കേതിക തകരാർ; ബ്രിട്ടനിൽ വീണ്ടും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, NATS മേധാവിയെ മന്ത്രിമാർ ചോദ്യം ചെയ്യും
Hundreds of additional UK flights were cancelled as airports struggled to recover from an air traffic control system failure.
ലണ്ടൻ : ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാന സർവീസുകളിലെ പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. ചൊവ്വാഴ്ച മാത്രം യുകെയിലേക്കും തിരിച്ചുമായി ഏകദേശം 1,300 വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ബുധനാഴ്ച രാവിലെ 291 സർവീസുകൾ കൂടി റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹീത്രോ, ഗാറ്റ്വിക് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് വൈകലും റദ്ദാക്കലും മൂലം ദുരിതത്തിലായത്.
യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) നിയന്ത്രിക്കുന്ന വിമാന ഡാറ്റാ പ്രോസസ്സിങ് സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. എൻജിനീയർമാർ പ്രശ്നം കണ്ടെത്തി പരിഹരിച്ചെങ്കിലും, നേരത്തെ ഉണ്ടായ വലിയ സർവീസ് തടസ്സത്തിന്റെ ബാക്ക്‌ലോഗ് കാരണം വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെ ഹീത്രോയിൽ 179 വിമാനങ്ങളും ഗാറ്റ്വിക്കിൽ 177 വിമാനങ്ങളും വൈകിയതായി Flightradar24 കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ NATS ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫിനെ ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ട്. സൈബർ ആക്രമണമല്ല തകരാറിന് കാരണമെന്ന് NATS വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ് ബുധനാഴ്ച 190-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനിൽ നിന്ന് സർവീസ് സ്ഥിതി ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
The Independent
