യുകെയിലെ ഭവന വിപണിയിൽ വീണ്ടും വിലക്കയറ്റം; ജൂണിലെ ശരാശരി വില 299,330 പൗണ്ടിലേക്ക് ഉയർന്നു
യുകെയിൽ ജൂണിൽ വീടുവില വീണ്ടും ഉയർന്നു; ശരാശരി വില 299,330 പൗണ്ടായതായി ലോയ്ഡ്സ് ഹൗസ് പ്രൈസ് ഇൻഡക്സ് റിപ്പോർട്ട്.
ലണ്ടൻ : യുകെയിൽ വീടുവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയതായി പ്രമുഖ ധനകാര്യ സ്ഥാപനമായ ലോയ്ഡ്സിന്റെ ഹൗസ് പ്രൈസ് ഇൻഡക്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ യുകെയിലെ ഒരു സാധാരണ വീടിന്റെ ശരാശരി വില 299,330 പൗണ്ടായി ഉയർന്നു. മെയ് മാസത്തിൽ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ, ജൂണിൽ 0.2 ശതമാനത്തിന്റെ പ്രതിമാസ വളർച്ചയാണ് വിപണിയിലുണ്ടായത്. ഇതോടെ വാർഷിക വിലവർധനവ് മുൻ മാസത്തെ 0.5 ശതമാനത്തിൽ നിന്നും 0.6 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുകെയിലെ ഭവന വിപണിയിൽ പ്രതിമാസ വിലവർധനവ് ദൃശ്യമാകുന്നത്. ഫെബ്രുവരിയിൽ ശരാശരി വീടുവില 301,051 പൗണ്ടായിരുന്നു. നിലവിലെ വിലവർധനവ് വിപണിക്ക് നേരിയ ഉണർവേകുന്നുണ്ടെങ്കിലും വർഷത്തിന്റെ തുടക്കത്തിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും കുറവാണ്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പ ഭീഷണി, പലിശനിരക്കുകളിലെ വ്യതിയാനങ്ങൾ എന്നിവ വിപണിയെ സ്വാധീനിക്കുന്നുണ്ടെന്ന് ലോയ്ഡ്സ് മോർട്ട്ഗേജ് വിഭാഗം മേധാവി അമാണ്ട ബ്രൈഡൻ വ്യക്തമാക്കി. എങ്കിലും മോർട്ട്ഗേജ് നിരക്കുകൾ ഉയർന്ന നിലയിൽ നിന്നും താഴേക്ക് വരുന്നത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാണ്.
പ്രാദേശികമായ കണക്കുകൾ പരിശോധിക്കുമ്പോൾ വടക്കൻ അയർലൻഡിലാണ് ഏറ്റവും ഉയർന്ന വാർഷിക വിലവർധനവ് ഉണ്ടായത്. ഇവിടെ 7.4 ശതമാനം ഉയർച്ചയോടെ ശരാശരി വീടുവില 229,000 പൗണ്ടിലെത്തി. സ്കോട്ട്ലൻഡിൽ 3.9 ശതമാനവും വെയിൽസിൽ 0.9 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളായ നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിലും വില വർധിച്ചപ്പോൾ, ലണ്ടനിലും സൗത്ത് ഈസ്റ്റിലും വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടനിൽ 1.1 ശതമാനം വില കുറഞ്ഞെങ്കിലും ഇവിടുത്തെ ശരാശരി വീടുവില ഇപ്പോഴും ഉയർന്ന നിരക്കായ 534,831 പൗണ്ടായി തുടരുകയാണ്.
English Summary: UK house prices rebounded in June with a 0.2% monthly increase, driven by strong growth in Northern Ireland despite declines in London.
