ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ നിരക്കിൽ റെക്കോർഡ് ഇടിവ്; യൂറോപ്യൻ യൂണിയന് പുറത്തുള്ളവർ ജോലിക്കായി ബ്രിട്ടനിലേക്ക് എത്തുന്നത് കുറഞ്ഞു
ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ നിരക്കിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതായി പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടം ഒഴിവാക്കിയാൽ, 2012-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഫീസസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം 2025 ഡിസംബറിൽ അവസാനിച്ച വർഷത്തിൽ യുകെയിലെ നെറ്റ് മൈഗ്രേഷൻ ഒരു ലക്ഷത്തി എഴുപത്തിയൊന്നായിരമായി കുറഞ്ഞു. കൺസർവേറ്റീവ് ഭരണകാലത്ത് 2023 മാർച്ചിൽ ഇത് ഒൻപത് ലക്ഷത്തി നാൽപ്പത്തിനാലായിരമെന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. എന്നാൽ പുതിയ ലേബർ പാർട്ടി സർക്കാരിന്റെ കർശനമായ അതിർത്തി നിയന്ത്രണങ്ങളെ തുടർന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റ നിരക്കിൽ വൻ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ളവർ തൊഴിൽ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് എത്തുന്നതിലുണ്ടായ കുറവാണ് ഈ ഇടിവിന് പ്രധാന കാരണം. കഴിഞ്ഞ വർഷം തൊഴിൽ വിസകളിൽ എത്തിയവരുടെ എണ്ണത്തിൽ 47 ശതമാനത്തോളം കുറവുണ്ടായി. മൊത്തം എണ്ണമെടുത്താൽ എട്ട് ലക്ഷത്തിലധികം പേർ യുകെയിലേക്ക് എത്തിയപ്പോൾ ആറ് ലക്ഷത്തിലധികം പേർ രാജ്യം വിട്ടുപോയി. ഇതിൽ രണ്ട് ലക്ഷത്തിലധികം ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ലേബർ സർക്കാരിന്റെ ഉയർന്ന നികുതി നിരക്കുകൾ കാരണമാണ് ബ്രിട്ടീഷ് പൗരന്മാർ വൻതോതിൽ രാജ്യം വിടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, തങ്ങളുടെ നൈപുണ്യധിഷ്ഠിത കുടിയേറ്റ നയം മികച്ച ഫലം കാണുന്നുവെന്നാണ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദും വ്യക്തമാക്കുന്നത്.
അഭയാർത്ഥി അപേക്ഷക്കാരുടെ എണ്ണത്തിലും അവർക്കായി ഒരുക്കിയിരുന്ന താൽക്കാലിക ഹോട്ടൽ താമസം ഒഴിവാക്കുന്നതിലും വലിയ പുരോഗതി ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഹോട്ടലുകളിൽ താമസിക്കുന്ന അഭയാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞ് ഇരുപതിനായിരത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഖജനാവിന് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമുണ്ടാക്കും. എന്നാൽ ഇതേസമയം ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ യുകെയിലേക്ക് അനധികൃതമായി എത്തുന്നവരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 3 ശതമാനം നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ കുടിയേറ്റ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് ലേബർ പാർട്ടി സർക്കാരിന്റെ തീരുമാനം.

