യുകെയും ജിസിസിയും 370 കോടി പൗണ്ടിന്റെ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു
യുകെയും ആറ് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയും തമ്മിൽ 370 കോടി പൗണ്ടിന്റെ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യവുമായിട്ടാണ് ബ്രിട്ടൻ ഈ നിർണ്ണായക ധാരണയിലെത്തിയത്. കരാർ പൂർണ്ണമായി നടപ്പിലാകുന്നതോടെ യുകെയിൽ നിന്നുള്ള കയറ്റുമതി ഉൽപ്പന്നങ്ങളുടെ മേലുള്ള നികുതിയിൽ പ്രതിവർഷം 580 ദശലക്ഷം പൗണ്ടിന്റെ ഇളവ് ലഭിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി കീർ സ്റ്റാർമറും ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയും ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.
ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഒപ്പുവെക്കുന്ന മൂന്നാമത്തെ വലിയ വ്യാപാര കരാറാണിത്. ഒരു ജി7 രാജ്യം ജിസിസി സഖ്യവുമായി ഇത്തരമൊരു കരാറിലെത്തുന്നത് ഇതാദ്യമാണ്. ബ്രിട്ടീഷ് ഉൽപ്പന്നങ്ങളായ ചീസ്, വെണ്ണ, ചോക്ലേറ്റ് എന്നിവയ്ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. കടുത്ത ആഗോള സാമ്പത്തിക അസ്ഥിരതകൾക്കിടയിലും ബ്രിട്ടീഷ് ബിസിനസ് മേഖലയ്ക്ക് വലിയ ആത്മവിശ്വാസവും പുതിയ തൊഴിലവസരങ്ങളും ഉയർന്ന വേതനവും നൽകാൻ ഈ ഉഭയകക്ഷി ബന്ധത്തിലൂടെ സാധിക്കുമെന്നാണ് ചാൻസലർ റേച്ചൽ റീവ്സും ബിസിനസ് സെക്രട്ടറി പീറ്റർ കൈലും പ്രതികരിച്ചത്.
അതേസമയം പുതിയ വ്യാപാര നീക്കത്തിനെതിരെ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, തൊഴിൽ സുരക്ഷാ പ്രശ്നങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് കരാറിൽ വ്യക്തതയില്ലാത്തതാണ് ഇവരെ ചൊടിപ്പിക്കുന്നത്. കൂടാതെ പെട്രോളിയം ഉൽപ്പന്നങ്ങളെ അമിതമായി ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുമായുള്ള ഈ വാണിജ്യ ബന്ധം ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തിരിച്ചടിയാകുമെന്നും 'ട്രേഡ് ജസ്റ്റിസ് മൂവ്‌മെന്റ്' പോലുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രെക്സിറ്റിന് ശേഷമുള്ള വലിയൊരു അവസരമാണിതെന്നാണ് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നിലപാട്.

