സ്കോട്ലണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മാർട്ടിൻ ഡേയ്ക്ക് മികച്ച വിജയം; ഈ വിജയത്തിൽ മലയാളികൾക്കും അഭിമാനിക്കാം
സ്‌കോട്ടിഷ് പാര്‍ലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫാള്‍കര്‍ക്ക് ഈസ്റ്റ് ആന്‍ഡ് ലിന്‍ലിത്‌ഗ്രോ മണ്ഡലത്തില്‍ നിന്നുമുള്ള മാര്‍ട്ടിന്‍ ഡേയുടെ വിജയത്തില്‍ മലയാളികള്‍ക്കും അഭിമാനത്തിന് വക. ഡേയുടെ ഭാര്യയായ നിധിന്‍ ചന്ദ് മലയാളിയും, കേരളത്തില്‍ എറണാകുളം ജില്ലയിലെ പാമ്പാക്കുട സ്വദേശിയുമാണ്.
മുന്‍ എംപി കൂടിയായ മാര്‍ട്ടിന്‍ ഡേയുടെ ഈ വിജയം സജീവരാഷ്ട്രീയത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം 38.4 ശതമാനം വോട്ട് ഷെയര്‍ നേടിക്കൊണ്ടാണ് ആധികാരിക വിജയമുറപ്പിച്ചത്. രണ്ടാമതെത്തിയ ലേബര്‍ പാര്‍ട്ടിയുടെ ഷിവോണ്‍ പീറ്റേഴ്‌സണ് 23.97 ശതമാനവും, മൂന്നാമതെത്തിയ റിഫോം യുകെയുടെ അമാന്‍ഡ ബ്ലാന്‍ഡിന് 20.99 ശതമാനം വോട്ടുമാണ് ലഭിച്ചത്.
തന്റെ വിജയത്തില്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയെ പിന്തുണച്ചവര്‍ക്കും, പാര്‍ട്ടി അംഗങ്ങള്‍ക്കും നന്ദിയറിയിച്ച മാര്‍ട്ടിന്‍ ഡേ, സ്‌കോട്‌ലണ്ടിനെ സ്വതന്ത്രമാക്കുക എന്നതാണ് ലക്ഷ്യമെന്നും, അതിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

