അടച്ചുപൂട്ടലുകളും ശോചനീയാവസ്ഥയും; പ്രതാപം നഷ്ടപ്പെട്ട് ബ്രിട്ടനിലെ പ്രശസ്ത തീരദേശ നഗരമായ ന്യൂക്വേ
The popular UK seaside resort town of Newquay is facing a severe decline due to widespread store closures, deteriorating town infrastructure, and unmanaged commercialisation
ലണ്ടൻ : വിനോദസഞ്ചാരികളുടെ പറുദീസയായി അറിയപ്പെട്ടിരുന്ന ബ്രിട്ടനിലെ പ്രശസ്ത തീരദേശ നഗരമായ കോൺവാളിലെ ന്യൂക്വേ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. മനോഹരമായ ബീച്ചുകൾക്കും സർഫിങ്ങിനും പേരുകേട്ട ഈ കടലോര വിനോദസഞ്ചാര കേന്ദ്രം, കടകളുടെ കൂട്ടത്തോടെയുള്ള അടച്ചുപൂട്ടലും നഗരത്തിലെ ശുചിത്വമില്ലായ്മയും കാരണം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പിന്നോട്ടുപോകുന്നതായാണ് വിവരം. യുകെയിലെ പ്രമുഖ ഉപഭോക്തൃ സംഘടനയായ ‘വിച്ച്?’ (Which?) നടത്തിയ സർവേയിൽ രാജ്യത്തെ 135 തീരദേശ നഗരങ്ങളിൽ ഏറ്റവും പിന്നിലായ 11 പട്ടണങ്ങളുടെ പട്ടികയിലാണ് ന്യൂക്വേ ഇടംപിടിച്ചത്. ബീച്ചുകൾ ആകർഷകമാണെങ്കിലും നഗരകേന്ദ്രത്തിന്റെ മോശം അവസ്ഥയാണ് ഈ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ ജനത്തിരക്കിലെ കുറവും ജീവിതച്ചെലവ് വർധിച്ചതും കാരണം നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബാങ്ക് സ്ട്രീറ്റ്, ക്ലിഫ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ വൻകിട ബ്രാൻഡുകളടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. പൗണ്ട്‌ലാൻഡ്, ആർഗോസ്, വൊഡാഫോൺ തുടങ്ങിയ മുൻനിര സ്റ്റോറുകൾക്കൊപ്പം പ്രദേശവാസികളുടെ പ്രിയപ്പെട്ട ചെറു കഫേകളും അടച്ചുപൂട്ടി. ഒരുകാലത്ത് സജീവമായിരുന്ന പല കെട്ടിടങ്ങളും ഇന്ന് ആളൊഴിഞ്ഞു പ്രേതാലയങ്ങൾക്ക് സമാനമായി മാറിയിരിക്കുകയാണ്. വർധിച്ചുവരുന്ന വാണിജ്യവൽക്കരണവും അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണിയില്ലാത്ത അവസ്ഥയും കാരണം നഗരത്തിന് തനതായ സൗന്ദര്യവും ആകർഷണീയതയും നഷ്ടപ്പെട്ടതായി നാട്ടുകാരും വിനോദസഞ്ചാരികളും ആശങ്ക പങ്കുവെക്കുന്നു.
നഗരത്തിന്റെ ഗ്രാമീണ സ്വഭാവം നഷ്ടപ്പെട്ട് അനിയന്ത്രിതമായ റിയൽ എസ്റ്റേറ്റ് നിർമാണങ്ങളും ലഹരി ഉപയോഗിച്ചുള്ള ബഹളങ്ങളും വർധിച്ചുവരുന്നതും മുതിർന്ന പൗരന്മാരടക്കമുള്ള സ്ഥിരം സന്ദർശകരെ ഇവിടേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. തദ്ദേശവാസികൾക്ക് ജോലി കണ്ടെത്താൻ സാധിക്കാത്തതും ഭവന മേഖലയിലെ അമിതമായ വിലക്കയറ്റവും പ്രദേശവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രകൃതിഭംഗി ഉണ്ടെങ്കിലും ഭരണകൂടത്തിന്റെ മതിയായ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിയില്ലെങ്കിൽ ബ്രിട്ടനിലെ ഏറ്റവും മനോഹരമായ ഈ കടലോര വിനോദസഞ്ചാര കേന്ദ്രം പൂർണമായും അവഗണിക്കപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
