സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിക്ക് ബ്രിട്ടനിൽ വീണ്ടും ജീവപര്യന്തം
A convicted killer was handed a second life sentence in the UK for kidnapping and sexually assaulting a 15-year-old girl, who bravely left her hair in his car as DNA evidence fearing she would be murdered.
ലണ്ടൻ : ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിഞ്ചാമിൽ പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കഴുത്തിന് പിടിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അൻപത്തിയാറുകാരനായ പോൾ ഷാർപ്പിന് കോടതി രണ്ടാമതും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 2001-ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങി ജീവിക്കുകയായിരുന്ന പ്രതിയാണ് വീണ്ടും കൊടുംക്രൂരത കാട്ടിയത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ മാസങ്ങളോളം പ്രതി പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായും സ്‌കൂളുകൾ കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മാഞ്ചസ്റ്റർ മിൻഷുൽ സ്ട്രീറ്റ് ക്രൗൺ കോടതിയാണ് പ്രതിയെ "മാതാപിതാക്കളുടെ പേടിസ്വപ്നം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് കഠിനശിക്ഷ വിധിച്ചത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കയറ്റിയ ഷാർപ്പ്, ആളൊഴിഞ്ഞ കാർ പാർക്കിംഗുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാറിലിട്ട് കുട്ടിയുടെ കൈകാലുകൾ ടൈ ഉപയോഗിച്ച് ബന്ധിച്ച പ്രതി, കുട്ടിയുടെ സോക്സുകൾ ഊരിമാറ്റി ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോണും മറ്റ് വിവരങ്ങളും പരിശോധിക്കുകയും അജ്ഞാതമായ ഒരു ദ്രാവകം കുട്ടിയെ നിർബന്ധിച്ച് കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ വഴിയാത്രക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഒരു ഹോട്ടൽ പാർക്കിംഗിൽ വെച്ച് പൊലീസ് വാഹനം കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മരണഭയം മുന്നിൽക്കണ്ട ഭയാനകമായ സാഹചര്യത്തിലും അതിജീവിതയായ പെൺകുട്ടി കാട്ടിയ അസാധാരണ ധീരതയും സമയോചിത ഇടപെടലുമാണ് പ്രതിയെ വേഗത്തിൽ നിയമത്തിന് മുന്നിൽ എത്തിക്കാൻ സഹായിച്ചത്. കൊല്ലപ്പെടുമെന്ന് ഉറപ്പായ നിമിഷത്തിൽ, കൊലപാതക അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായി കുട്ടി സ്വന്തം തലമുടി പിഴുതെടുത്ത് കാറിനുള്ളിൽ ഉപേക്ഷിക്കുകയും ഡിഎൻഎ സാന്നിധ്യം ഉറപ്പാക്കാൻ വാഹനത്തിന്റെ ഉള്ളിൽ പലയിടങ്ങളിലായി തെളിവുകൾ അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. കോടതിയിൽ വാദം കേൾക്കവെ പെൺകുട്ടിയുടെ ധീരതയെ വാനോളം പുകഴ്ത്തിയ ജഡ്ജി മാർക്ക് സാവിൽ, പ്രതി എട്ടുവർഷം പൂർത്തിയാക്കാതെ പരോളിന് പോലും അർഹനല്ലെന്നും വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ വിചാരണവേളയിൽ പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
