യുകെയിൽ പാസ്പോർട്ട് നിരക്കുകൾ വീണ്ടും കുതിക്കുന്നു: രണ്ട് വർഷത്തിനുള്ളിൽ 25 ശതമാനം വർധന

ലണ്ടൻ: യുകെ പൗരന്മാർക്ക് വീണ്ടും സാമ്പത്തിക തിരിച്ചടിയായി പാസ്പോർട്ട് നിരക്കുകൾ വർധിക്കുന്നു. ഏപ്രിൽ 10 മുതൽ സ്റ്റാൻഡേർഡ് ഓൺലൈൻ അപേക്ഷകൾക്കുള്ള ഫീസ് മുതിർന്നവർക്ക് 88 പൗണ്ട് 50 പെൻസിൽ നിന്ന് 94പൗണ്ട് 50 പെൻസായും കുട്ടികൾക്ക് 57പൗണ്ട് 50 പെൻസിൽ നിന്ന് 61 പൗണ്ട് 50 പെൻസായി ഉയരും. പോസ്റ്റൽ അപേക്ഷകൾക്ക് മുതിർന്നവർക്ക് 100 പൗണ്ടിൽ നിന്ന് 107 പൗണ്ടായും കുട്ടികൾക്ക് 69 പൗണ്ടിൽ നിന്ന് 74 പൗണ്ടായും വർധിക്കും. ഒരു ദിവസത്തെ “പ്രീമിയം സർവീസ്” ഫീസ് 207പൗണ്ട് 50 പെൻസിൽ നിന്നും 222 പൗണ്ടായി ഉയരും.
ഈ വർധന 7 ശതമാനമാണ്, ഇത് നിലവിലെ പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയിലധികമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പാസ്പോർട്ട് നിരക്കുകൾ ആകെ 25 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയിൽ 9 ശതമാനവും 2024 ഏപ്രിലിൽ 7 ശതമാനവും വർധന ഉണ്ടായിരുന്നു.
സർക്കാർ വിശദീകരണം“പാസ്പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനും വിദേശത്ത് കോൺസുലാർ സേവനങ്ങൾ നൽകുന്നതിനും യുകെ അതിർത്തിയിൽ പൗരന്മാരെ കൈകാര്യം ചെയ്യുന്നതിനുമുള്ള ചെലവുകൾ നികത്താനാണ് ‘’ഈ വർധനയെന്നാണ് . ഇതിൽ നിന്ന് ലാഭം ഉണ്ടാക്കുന്നില്ലയെന്ന് ഹോം ഓഫിസ് അധികൃതർ വ്യക്തമാക്കി. പൊതു നികുതിയിൽ നിന്നുള്ള ആശ്രയം കുറയ്ക്കാൻ ഈ നടപടി സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.