ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ് തട്ടിപ്പിന് കടിഞ്ഞാണിട്ട് സർക്കാർ; പരീക്ഷാ സ്ലോട്ടുകൾ വീണ്ടും ലഭ്യമാകുന്നതായി റിപ്പോർട്ട്
ലണ്ടൻ : യുകെയിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള ദീർഘമായ കാത്തിരിപ്പ് കുറയ്ക്കുന്നതിനായി സർക്കാർ നടപ്പാക്കിയ പുതിയ നിയന്ത്രണങ്ങൾ ഫലം കാണുന്നതായി റിപ്പോർട്ടുകൾ. ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകൾ വൻതോതിൽ ബുക്ക് ചെയ്ത് പിന്നീട് ഉയർന്ന നിരക്കിൽ പുനർവിൽപ്പന നടത്തിയിരുന്ന ബോട്ട് ഓപ്പറേറ്റർമാർക്കെതിരായ നടപടികൾക്ക് പിന്നാലെ കൂടുതൽ ടെസ്റ്റ് തീയതികൾ ലഭ്യമാകുന്നതായി പഠിതാക്കളും ഡ്രൈവിങ് ഇൻസ്ട്രക്ടർമാരും ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിലും ഡ്രൈവർ ഫോറങ്ങളിലുമാണ് നിരവധി പേർ ഒരേസമയം കൂടുതൽ സ്ലോട്ടുകൾ ലഭ്യമാകുന്നതായി അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിക്കുശേഷം ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് സമയം ഗണ്യമായി വർധിച്ചതോടെ മൂന്നാംകക്ഷി ബുക്കിങ് സ്ഥാപനങ്ങളും റീസെല്ലർമാരും സജീവമായിരുന്നു. ഇവർ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വൻതോതിൽ ടെസ്റ്റ് സ്ലോട്ടുകൾ സ്വന്തമാക്കി പിന്നീട് അധിക തുക ഈടാക്കി വിൽക്കുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബോട്ടുകൾ ഉപയോഗിച്ച് ടെസ്റ്റ് ബുക്കിങ് നടത്തുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിച്ചത്. ഇതുവഴി സാധാരണ പരീക്ഷാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അനാവശ്യ ചെലവ് ഒഴിവാക്കാനാകുമെന്നും ഗതാഗത വകുപ്പ് വിലയിരുത്തുന്നു.
ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (DVSA) ഇതിനോടകം തന്നെ ബുക്കിങ് സംവിധാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ടെസ്റ്റ് ബുക്കിങ്ങിൽ അനുവദിക്കുന്ന മാറ്റങ്ങളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറച്ചതോടൊപ്പം, ജൂൺ 12 മുതൽ നിലവിൽ ബുക്ക് ചെയ്ത ടെസ്റ്റ് കേന്ദ്രത്തിന് ഏറ്റവും സമീപമുള്ള മൂന്ന് കേന്ദ്രങ്ങളിലൊന്നിലേക്ക് മാത്രമേ മാറ്റം അനുവദിക്കൂ. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഇപ്പോഴും 22 ആഴ്ചയ്ക്കുമുകളിലാണെങ്കിലും, പുതിയ നടപടികൾ വഴി ബാക്ക്‌ലോഗ് ക്രമേണ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
