ലേബർ പാർട്ടിയിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു; വെസ് സ്ട്രീറ്റിംഗും ആൻഡി ബേൺഹാമും രംഗത്തേക്ക്
ലണ്ടൻ : ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നേതൃത്വ പ്രതിസന്ധി കൂടുതൽ വഷളാകുന്നതിനിടെ, പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രംഗത്തെത്തി. പ്രധാനമന്ത്രി കീർ സ്റ്റാർമറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് സ്ട്രീറ്റിംഗിന്റെ ഈ പ്രഖ്യാപനം. മികച്ച സ്ഥാനാർത്ഥികൾ അണിനിരക്കുന്ന യഥാർത്ഥ പോരാട്ടമാണ് പാർട്ടിയിൽ നടക്കേണ്ടതെന്നും അതിൽ താൻ പങ്കാളിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം, ബ്രെക്സിറ്റ് ബ്രിട്ടന് സംഭവിച്ച വിനാശകരമായ പിഴവാണെന്നും ഭാവിയിൽ രാജ്യം യൂറോപ്യൻ യൂണിയനിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലേബർ പാർട്ടിയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ താനും മുന്നിലുണ്ടാകുമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന നയപരമായ മാറ്റങ്ങൾ ബ്രിട്ടനെ തെറ്റായ ദിശയിലേക്കാണ് നയിച്ചതെന്നും തൊഴിലാളിവർഗവുമായുള്ള ബന്ധം പാർട്ടി ശക്തമാക്കേണ്ടതുണ്ടെന്നും ബേൺഹാം ആരോപിച്ചു. ജനങ്ങളോട് കൂടുതൽ അടുത്തുകൊണ്ടുള്ള ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മെയ് 7-ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി നേരിട്ട കനത്ത തിരിച്ചടിയാണ് കീർ സ്റ്റാർമറുടെ നേതൃത്വത്തിന് മേൽ കരിനിഴൽ വീഴ്ത്തിയത്. പാർട്ടിയിലെ തൊണ്ണൂറോളം എംപിമാർ അദ്ദേഹത്തോട് പദവി ഒഴിയാനോ അല്ലെങ്കിൽ രാജിവയ്ക്കുന്നതിനുള്ള കൃത്യമായ സമയക്രമം പ്രഖ്യാപിക്കാനോ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ നൂറ്റമ്പതിലധികം എംപിമാർ ഇപ്പോഴും സ്റ്റാർമറെ പിന്തുണയ്ക്കുന്നുണ്ട്. പാർട്ടിയിൽ ഇപ്പോൾ ഒരു നേതൃത്വ മത്സരം ഉണ്ടാകുന്നത് കൂടുതൽ രാഷ്ട്രീയ അനിശ്ചതത്വത്തിനും ആഭ്യന്തര കലഹങ്ങൾക്കും വഴിമാറുമെന്ന മുന്നറിയിപ്പും സ്റ്റാർമർ അനുകൂലികൾ നൽകുന്നുണ്ട്.
Labour’s leadership crisis deepened as Wes Streeting signalled a leadership bid while Andy Burnham vowed to “save” the party.

