കെയർ വിസയിൽ എത്തിയ കുടുംബങ്ങൾക്ക് വീണ്ടും തിരിച്ചടി; അഞ്ചുവയസ്സുകാരുൾപ്പെടെ കുട്ടികളോട് രാജ്യം വിടാൻ ഹോം ഓഫീസ് കത്ത്

Jun 2, 2026 - 11:33
 0
കെയർ വിസയിൽ എത്തിയ കുടുംബങ്ങൾക്ക് വീണ്ടും തിരിച്ചടി; അഞ്ചുവയസ്സുകാരുൾപ്പെടെ കുട്ടികളോട് രാജ്യം വിടാൻ ഹോം ഓഫീസ് കത്ത്

ലണ്ടൻ : കെയർ വർക്കർ വിസയിൽ നിയമപരമായി യുകെയിലെത്തിയ കുടുംബങ്ങളിലെ കുട്ടികൾക്ക് രാജ്യം വിടണമെന്ന് ഹോം ഓഫീസ് കത്ത് അയച്ച സംഭവം കടുത്ത വിവാദമാകുന്നു. അഞ്ചുവയസ്സുകാരുൾപ്പെടെയുള്ള കുട്ടികൾക്കാണ് മാതാപിതാക്കൾക്ക് യുകെയിൽ തുടരാൻ അനുമതി ലഭിച്ചിട്ടും രാജ്യം വിടണമെന്ന നിർദേശം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2024 മാർച്ചിന് മുമ്പ് യുകെയിലെത്തിയ കെയർ വർക്കർമാർക്ക് പങ്കാളികളെയും കുട്ടികളെയും ആശ്രിതരായി കൊണ്ടുവരാൻ നിയമപരമായി അനുമതിയുണ്ടായിരുന്നു. എന്നാൽ പിന്നീട് നിയമങ്ങൾ കടുപ്പിച്ചതോടെയാണ് ഇപ്പോൾ നിരവധി കുടുംബങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.


സ്കോട്ട്ലൻഡിലെ പെർത്തിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജയായ കെയർ വർക്കർ വരുണി അറച്ചിഗെയുടെ കുടുംബവും ഇത്തരമൊരു പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ഡിസംബർ 25 മുതൽ കുടുംബം നിയമപരമായി യുകെയിൽ കഴിയുകയാണെന്നും തന്റെ വിസ 2031 വരെ നീട്ടിക്കിട്ടിയിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാൽ ഭർത്താവിനും എട്ട്, അഞ്ച് വയസ്സുള്ള രണ്ട് മക്കൾക്കും രാജ്യം വിടണമെന്ന നിർദേശം ലഭിച്ചിരിക്കുകയാണ്. കുടുംബം വിസ അപേക്ഷകൾക്കായി ആയിരക്കണക്കിന് പൗണ്ട് അടച്ചതായും നികുതി അടക്കുന്നതായും യാതൊരു സർക്കാർ ആനുകൂല്യവും സ്വീകരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. കുട്ടികൾ സ്കൂളിൽ നന്നായി പഠിച്ച് സമൂഹത്തിൽ ഇണങ്ങി കഴിഞ്ഞിരിക്കെയാണ് ഈ നടപടി വന്നിരിക്കുന്നത്.


മറ്റൊരു കെയർ വർക്കറായ റസിക സമരസിംഗെയ്ക്കും ഭാര്യയെയും മൂന്ന് മക്കളെയും ആശ്രിതരായി തുടരാൻ അനുവദിക്കാത്തതിനെ തുടർന്ന് ആശങ്കയിലാണ്. താനും ഭാര്യയും കഠിനമായി ജോലി ചെയ്യുന്നുവെന്നും കുട്ടികൾ യുകെയിലെ സ്കൂൾ ജീവിതവുമായി പൂർണമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ കെയർ വർക്കർമാരെ കുടുംബത്തിൽ നിന്ന് വേർപെടുത്തുന്ന സാഹചര്യം അനീതിയാണെന്ന് അഭിഭാഷകരും കുടിയേറ്റ അവകാശ സംഘടനകളും വിമർശിച്ചു. അതേസമയം, കുടിയേറ്റ നിയന്ത്രണം ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും രാജ്യത്ത് താമസാവകാശം നേടുന്നത് അവകാശമല്ല, സംഭാവനയും നിയമാനുസൃത ജീവിതവും അടിസ്ഥാനമാക്കിയുള്ള പ്രത്യേകാവകാശമാണെന്നുമാണ് ഹോം ഓഫീസ് നിലപാട്.


The UK Home Office has sparked controversy by issuing letters ordering the dependent children of legally residing migrant care workers to leave the country.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.