അഭയാർത്ഥികൾക്കായി പുതിയ നിയമവഴികൾ തുറക്കാൻ ബ്രിട്ടൻ
അഭയാർത്ഥികൾക്കായി പുതിയ നിയമവഴികൾ തുറക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറെടുക്കുന്നു, എന്നാൽ ചില അപേക്ഷകളിൽ കർശന നിയന്ത്രണങ്ങളും വരും.
ലണ്ടൻ : യുകെയിൽ അഭയം തേടുന്നവർക്ക് സുരക്ഷിതമായും നിയമപരമായും രാജ്യത്ത് എത്താനുള്ള പുതിയ വഴികൾ തുറക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പുതിയ കുടിയേറ്റ ബില്ലിലൂടെയാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. അംഗീകൃത സാമൂഹിക സംഘടനകൾക്ക് അഭയാർത്ഥികളെ പിന്തുണച്ച് യുകെയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന പദ്ധതി, സർവകലാശാലകളുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതി എന്നിവ ഈ ശരത്കാലം മുതൽ ആരംഭിക്കും. പിന്നീട് തൊഴിലുടമകൾക്കും അർഹരായ അഭയാർത്ഥികളെ പിന്തുണയ്ക്കാൻ കഴിയുന്ന സംവിധാനം കൊണ്ടുവരുമെന്നാണ് സൂചന.
നിയമപരമായ വഴികൾ തുറക്കുന്നതിനൊപ്പം ചില അപേക്ഷകളിൽ കർശന നിയന്ത്രണങ്ങളും ബില്ലിൽ ഉൾപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്ക് ചില സംരക്ഷണങ്ങൾ ലഭിക്കാതിരിക്കാൻ നിയമം മാറ്റാനും, വിദേശ കുറ്റവാളികളെ വേഗത്തിൽ നാടുകടത്താനും സർക്കാർ ശ്രമിക്കുന്നു. അവസാന നിമിഷം സമർപ്പിക്കുന്ന അപേക്ഷകൾ കൂടുതൽ കർശനമായി പരിശോധിക്കാനും കുടുംബജീവിത അവകാശത്തിന്റെ പേരിൽ നൽകുന്ന അപേക്ഷകൾക്ക് പരിധി നിശ്ചയിക്കാനും നീക്കമുണ്ട്. അതേസമയം മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയായ കുട്ടികൾക്ക് പ്രത്യേക സഹായവും സംരക്ഷണവും നൽകുമെന്നതും ബില്ലിന്റെ ഭാഗമാണ്.
പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം ചുമതലയേൽക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഷബാന മഹ്മൂദിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് ലേബർ പാർട്ടിക്കുള്ളിലും അഭയാർത്ഥി സംഘടനകളിലും ചർച്ച ശക്തമാണ്. യുകെയിൽ സ്ഥിരതാമസ അനുമതി ലഭിക്കാൻ വേണ്ട കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കാനുള്ള നിർദേശത്തിനെതിരെ ചില ലേബർ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിയമാനുസൃതമായി യുകെയിലെത്തിയവർക്കും ഇത് ബാധകമാകുന്നത് നീതിയല്ലെന്നാണ് വിമർശനം. എന്നാൽ നിയന്ത്രണവും കാരുണ്യവും ഒരുപോലെ നിലനിർത്തുന്ന അഭയാർത്ഥി സംവിധാനമാണ് ലക്ഷ്യമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.
English Summary: The UK is preparing new legal routes for refugees while also tightening parts of the asylum system.
