ബ്രിട്ടനിൽ വീട് വാങ്ങൽ ചെലവ് കുതിക്കുന്നു: സ്പ്രിംഗ് സീസണിൽ പുതിയ വെല്ലുവിളികൾ

ലണ്ടൻ : ബ്രിട്ടനിൽ സ്പ്രിംഗ് സീസൺ വീട് വാങ്ങലിന്റെയും വിൽപ്പനയുടെയും തിരക്കേറിയ കാലമാണ്. എന്നാൽ, ഇപ്പോൾ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും റീമോർട്ട്ഗേജിന് ശ്രമിക്കുന്നവർക്കും കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ കനത്ത സാമ്പത്തിക ഭാരം നേരിടേണ്ടി വരുന്നു. മികച്ച ഓഫറുകൾക്കായി ലെൻഡർമാർ ഉയർന്ന അറേഞ്ച്മെന്റ് ഫീസ് ഈടാക്കുന്നതാണ് ഈ ചെലവ് വർധനയ്ക്ക് പ്രധാന കാരണം. നിശ്ചിത പലിശനിരക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രം നൽകേണ്ട ഈ തുകയ്ക്ക് പുറമെ, കൺവേയൻസ് ചെലവും ബ്രോക്കർ ഫീസും അധിക ഭാരമായി അടിച്ചേൽപ്പിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരി ഫിക്സഡ് റേറ്റ് മോർട്ട്ഗേജിന്റെ പ്രൊഡക്ട് ഫീസ് 81 പൗണ്ടിൽ നിന്ന് 1,121 പൗണ്ടായി കുതിച്ചുയർന്നതായി മണി ഫാക്ട്സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഇതോടൊപ്പം, ഫീസ് രഹിത ഡീലുകളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് 41 ശതമാനമായിരുന്ന ഫീസ് ഇല്ലാത്ത ഓഫറുകൾ ഇപ്പോൾ 36 ശതമാനമായി ചുരുങ്ങി. ക്യാഷ്ബാക്ക് പോലുള്ള ആനുകൂല്യങ്ങൾ പോലും ഇപ്പോൾ അപ്രത്യക്ഷമായ അവസ്ഥയാണ്. സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യുന്ന ബിസ്പോക് ബാങ്ക് ഓഫ് അയർലൻഡ് 3,995 പൗണ്ട് എന്ന റെക്കോർഡ് ഫീസ് ഈടാക്കുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, സാന്റാൻഡർ, ഹാലിഫാക്സ്, ബാർക്ലേസ് തുടങ്ങിയ പ്രമുഖ ഹൈസ്ട്രീറ്റ് ലെൻഡർമാർ 1,999 പൗണ്ട് വരെ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ, വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക ആസൂത്രണം കൂടുതൽ ശ്രദ്ധയോടെ നടത്തേണ്ട അവസ്ഥയാണുള്ളത്.