ട്രംപിന്റെ താരിഫ് യുദ്ധം: ബ്രിട്ടനടക്കം ആഗോള വിപണിയിൽ പ്രതിസന്ധി

Apr 5, 2025 - 18:14
 0
ട്രംപിന്റെ താരിഫ് യുദ്ധം: ബ്രിട്ടനടക്കം ആഗോള വിപണിയിൽ പ്രതിസന്ധി

2025 ഏപ്രിൽ 5, ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ആഗോള സാമ്പത്തിക വിപണികളിൽ കനത്ത പ്രഹരമേൽപ്പിക്കുന്നു. യുകെ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 175 മില്യൺ പൗണ്ട് എന്ന വൻതുക ഇല്ലാതായി. പെൻഷൻ ഫണ്ടുകളും ലക്ഷക്കണക്കിന് ആളുകളുടെ സമ്പാദ്യവും ഇതോടെ അപകടത്തിലായിരിക്കുകയാണ്. ട്രംപിന്റെ വ്യാപാര നയങ്ങൾ മൂലം യുകെയിലെ എഫ്ടിഎസ്ഇ 100 സൂചിക മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. വാൾസ്ട്രീറ്റ് മുതൽ ഏഷ്യൻ വിപണികൾ വരെ ഈ ആഘാതം അനുഭവപ്പെട്ടു. അമേരിക്കയുടെ വ്യാപാര പങ്കാളികൾക്കെതിരായ ഉയർന്ന ചുങ്കം പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വരും വർഷങ്ങളിൽ പെൻഷൻ തുക പിൻവലിക്കാൻ പദ്ധതിയിട്ടവർക്ക് ഈ സാഹചര്യം വൻ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ 4.4 ട്രില്യൺ പൗണ്ടിന്റെ നഷ്ടമാണ് വിപണികൾക്ക് സംഭവിച്ചത്. ‘വിപണിയിൽ രക്തം ചിന്തും’ എന്നാണ് വാൾസ്ട്രീറ്റിലെ പ്രമുഖ സ്ഥാപനമായ ജെപി മോർഗൻ പ്രവചിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെ കണക്കനുസരിച്ച്, ആഗോള സാമ്പത്തിക പ്രതിസന്ധി സാധ്യത 40 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിലേക്ക് ഉയർന്നു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10 ശതമാനം അടിസ്ഥാന താരിഫ് ട്രംപ് ഏർപ്പെടുത്തിയപ്പോൾ, ചില രാജ്യങ്ങൾക്ക് 50 ശതമാനം വരെ ചുങ്കം പ്രഖ്യാപിച്ചത് വിപണികളിൽ കനത്ത പ്രത്യാഘാതമുണ്ടാക്കി.

അമേരിക്കയുടെ നടപടിക്ക് മറുപടിയായി ബീജിംഗ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തി. ലോകത്തെ രണ്ട് സാമ്പത്തിക വമ്പന്മാർ തമ്മിലുള്ള ഈ വ്യാപാര സംഘർഷം പൂർണ തോതിലുള്ള വ്യാപാര യുദ്ധമായി മാറുമോ എന്ന ആശങ്ക ശക്തമാകുന്നു. മറ്റ് രാജ്യങ്ങളും ഈ താരിഫ് യുദ്ധത്തിൽ പങ്കാളികളാകുന്നതോടെ, ലോകം ഇതുവരെ കാണാത്ത സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.