സ്കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ ദുരൂഹ മരണം: മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം

Mar 26, 2025 - 16:31
Mar 27, 2025 - 10:39
 0
സ്കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ ദുരൂഹ മരണം: മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം
എബൽ തറയിൽ (24)

ലണ്ടൻ∙ സ്കോട്ട്‌ലൻഡിൽ മലയാളി വിദ്യാർഥിയായ എബൽ തറയിൽ (24) എന്ന യുവാവിന്റെ ദുരൂഹ മരണത്തെ തുടർന്ന്, മൃതദേഹം  നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സംസ്കാര ചടങ്ങുകൾക്കുമായി ഇന്ത്യൻ സമൂഹം ധനസമാഹരണം ആരംഭിച്ചു. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്പോർട്സ് മാനേജ്മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിന്റെ മൃതദേഹം ഈ മാസം 12ന്  രാത്രിയാണ് സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത് . തൃശൂർ സ്വദേശിയായ എബലിന്റെ കുടുംബം നിലവിൽ കോഴിക്കോട്ടാണ് താമസിക്കുന്നത്.

മിഥുൻ കെ.എം. സംഘാടകനായും സുനിൽ കൊച്ചുപറമ്പിൽ ബേബി ഗുണഭോക്താവായും GoFundMe പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ഈ ധനസമാഹരണ പദ്ധതി, എബലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും  മാന്യമായ യാത്രയയപ്പ് നൽകാനും ലക്ഷ്യമിടുന്നു. “ചെറുതോ വലുതോ ആയ ഓരോ സംഭാവനയും ഈ ദുഃഖവേളയിൽ കുടുംബത്തിന് ആശ്വാസമാകും,” സംഘാടകർ പറഞ്ഞു. സംഭാവന നൽകാനോ ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനോ ആഗ്രഹിക്കുന്നവർക്ക് https://gofund.me/e799c372 എന്ന ലിങ്ക് ഉപയോഗിക്കാം.

സ്റ്റിർലിങ് സർവകലാശാലയിൽ പഠനത്തോടൊപ്പം അത്‌ലറ്റിക്സ് കോച്ചായി പ്രവർത്തിച്ചിരുന്ന എബൽ, പാർട്ട് ടൈം സെയിൽസ് അഡ്‌വൈസർ ജോലിയും ചെയ്തുവരികയായിരുന്നു. എബലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത കുടുംബത്തെയും സുഹൃത്തുക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, കുടുംബം നിയോഗിച്ച സുനിൽ പയിപ്പാടിനെ (+44 7898735973) ബന്ധപ്പെടാവുന്നതാണ്. സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹവും വിവിധ സംഘടനകളും ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്.

എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

Shajan Abraham Shajan Abraham is the Editor of UK Malayali News. He specializes in reporting community news, social issues, and digital content creation for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.