ചാനൽ കടക്കലിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കി; പുതിയ നിയമപ്രകാരം ആദ്യ ശിക്ഷ, രണ്ട് പേർക്ക് ജയിൽ
ലണ്ടൻ : ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയെന്ന പുതിയ കുറ്റപ്രകാരം ആദ്യമായി രണ്ട് പേർക്ക് ജയിൽശിക്ഷ. അഫ്ഗാൻ പൗരനായ 32 കാരൻ മുഹമ്മദ് താജിക്കിന് കാന്റർബറി ക്രൗൺ കോടതി രണ്ട് വർഷം തടവ് വിധിച്ചു. ജനുവരി 17 ന് നടന്ന കടൽ കടക്കൽ ശ്രമത്തിനിടെ താൻ ഓടിച്ചിരുന്ന ഡിങ്കി ബോട്ട് രക്ഷാപ്രവർത്തന കപ്പൽ എത്തിയപ്പോൾ യാത്രക്കാരെ ഉപേക്ഷിച്ച് വിട്ടുപോയെന്നാണ് പ്രോസിക്യൂഷൻ വാദം. ബോട്ട് അമിതമായി നിറഞ്ഞിരുന്നതായും ചില യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേ കോടതിയിൽ തന്നെ സുഡാൻ പൗരനായ 26 കാരൻ അൽനൂർ അലിക്ക് രണ്ട് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. ഏപ്രിൽ 9 ന് നടന്ന മറ്റൊരു കടൽ കടക്കൽ ശ്രമത്തിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയ കുറ്റം ഇയാൾ സമ്മതിച്ചിരുന്നു. 74 പേരുമായി പോയ ബോട്ടിന്റെ ഡ്രോൺ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ചിലർ ബോട്ടിന്റെ വശങ്ങളിൽ ഇരിക്കുകയും കാലുകൾ വെള്ളത്തിലേക്ക് തൂങ്ങിക്കിടക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കണ്ടു. അതേസമയം, അതേ ദിവസം ഫ്രാൻസിലെ ബുലോണിന് സമീപം നാല് പേർ മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടല്ല അലിക്ക് ശിക്ഷ വിധിക്കുന്നതെന്ന് ജഡ്ജി വ്യക്തമാക്കി.
ജനുവരിയിൽ പ്രാബല്യത്തിൽ വന്ന പുതിയ ബോർഡർ സുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് യുകെയിലേക്കുള്ള കടൽ യാത്രയ്ക്കിടെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് പ്രത്യേക കുറ്റമായി ഉൾപ്പെടുത്തിയത്. ഈ കുറ്റത്തിന് പരമാവധി അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാം. നാടുകടത്തൽ ഉത്തരവ് ലംഘിച്ചവരാണെങ്കിൽ പരമാവധി ശിക്ഷ ആറു വർഷം വരെ ഉയരും. ആളുകളെ സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ കുത്തിനിറച്ച് അപകടകരമായ കടൽ യാത്രകൾ നടത്തുന്നത് തടയാനാണ് നിയമം കൊണ്ടുവന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് യുകെയിലേക്കുള്ള കടൽ യാത്രകളാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
English Summary: Two men have been jailed for the first time under the UK’s new offence of endangering others during a Channel crossing.
