ഫാർമസികൾ പ്രവർത്തന സമയം കുറയ്ക്കുന്നു: എൻഎച്ച്എസ് ഫണ്ടിങ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും
ലണ്ടൻ : ഇംഗ്ലണ്ടിലെ ഏകദേശം 6,000 കമ്മ്യൂണിറ്റി ഫാർമസികൾ മതിയായ സർക്കാർ ധനസഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്. നാഷണൽ ഫാർമസി അസോസിയേഷൻ (എൻപിഎ) അംഗങ്ങൾക്ക് നിർദേശം നൽകിയത്, പുതിയ എൻഎച്ച്എസ് കരാറിൽ ഫണ്ടിങ് വർധന സ്ഥിരീകരിക്കാത്തതിനാലാണ്. ഫാർമസികളുടെ വരുമാനത്തിന്റെ 90% എൻഎച്ച്എസ് വഴിയാണ് ലഭിക്കുന്നത്, ഇത് മരുന്നുകൾ, വാക്സിനുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. എന്നാൽ, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലേക്കുള്ള ഫണ്ടിങ് സ്ഥിരീകരണം ഇല്ലാത്തതിനാൽ, പ്രവർത്തന സമയം ആഴ്ചയിൽ 40 മണിക്കൂറാക്കി കുറയ്ക്കുകയും വീടുകളിലേക്കുള്ള മരുന്ന് വിതരണം പോലുള്ള സേവനങ്ങൾ നിർത്തുകയും ചെയ്യാനാണ് തീരുമാനം.
ഏപ്രിൽ 1 മുതൽ നാഷണൽ ഇൻഷുറൻസ്, ലിവിങ് വേയ്ജ്, ബിസിനസ് നിരക്കുകൾ എന്നിവ വർധിക്കുന്നതിനാൽ ഫാർമസികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. 2017 മുതൽ 1,300 ഫാർമസികൾ പൂട്ടിയതായും ഈ വർഷം മാത്രം 30 എണ്ണം അടഞ്ഞതായും എൻപിഎ വ്യക്തമാക്കി. നവംബറിൽ നടന്ന വോട്ടെടുപ്പിൽ 3,300 ഫാർമസി ഉടമകൾ പ്രതിഷേധത്തിന് അനുകൂലമായി നിലപാടെടുത്തു. എൻപിഎ ചെയർമാൻ നിക്ക് കേയ് പറഞ്ഞത്, “ചെലവുകൾ താങ്ങാനാവാത്തതിനാൽ താൽക്കാലികമായി സേവനങ്ങൾ കുറയ്ക്കുന്നതാണ് ഫാർമസികൾ പൂർണമായി അടയ്ക്കുന്നതിനേക്കാൾ നല്ലത്” എന്നാണ്. ഇൻഡിപെൻഡന്റ് ഫാർമസി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്ല ഹാൻ ബെക്ക് മുന്നറിയിപ്പ് നൽകി, “ധനസഹായം ലഭിച്ചില്ലെങ്കിൽ രോഗികൾക്ക് പ്രാദേശിക ഫാർമസി സേവനങ്ങൾ നഷ്ടമാകും, ആരോഗ്യ സംവിധാനം തകരും.”
സർക്കാർ ഈ നീക്കത്തെ “രോഗികൾക്ക് അനാവശ്യ ബുദ്ധിമുട്ട്” ഉണ്ടാക്കുന്നതായി വിമർശിച്ചു. എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റിയിലേക്ക് ശ്രദ്ധ മാറ്റുന്നതിനാൽ ഫാർമസികൾക്ക് പ്രധാന പങ്കുണ്ടെന്നും കരാർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വ്യക്തമാക്കി. എൻപിഎയോട് നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഹെൽത്ത്വാച്ച് ഇംഗ്ലണ്ട് ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് പ്രായമായവർക്കും ഗ്രാമീണ മേഖലകൾക്കും ഈ പ്രതിസന്ധി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ ചട്ടപ്രകാരം, സേവനങ്ങൾ കുറയ്ക്കുന്നതിന് മുമ്പ് അഞ്ചാഴ്ചത്തെ മുന്നറിയിപ്പ് എൻഎച്ച്എസിന് നൽകണം. ഇംഗ്ലണ്ടിൽ ഏകദേശം 10,500 ഫാർമസികളുണ്ടെന്ന് കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് പറയുന്നു.
