ഇംഗ്ലണ്ടിൽ അമിതമായി ചൂടാകുന്ന പുതിയ കെട്ടിടങ്ങൾ ‘മരണക്കെണി’യാകാം; വിദഗ്ധരുടെ മുന്നറിയിപ്പ്
ശീതീകരണവും വായുസഞ്ചാരവും ഉറപ്പാക്കാത്ത പുതിയ കെട്ടിടങ്ങൾ ഉഷ്ണതരംഗങ്ങളിൽ അപകടകരമാകുമെന്ന് മുന്നറിയിപ്പ്.
ലണ്ടൻ : കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ആവശ്യമായ നിർമാണ മാനദണ്ഡങ്ങൾ ശക്തമാക്കാത്ത പക്ഷം, വേനൽച്ചൂടിൽ അപകടകരമായി ചൂടാകുന്ന പുതിയ കെട്ടിടങ്ങൾ ഇംഗ്ലണ്ടിൽ ഉയർന്നുവരാനിടയുണ്ടെന്ന് നഗരാസൂത്രണ വിദഗ്ധർ മുന്നറിയിപ്പ് നൽകി. മേയ്, ജൂൺ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി ഏകദേശം 2,700 പേർ മരിച്ചതായുള്ള പഠനത്തിന് പിന്നാലെയാണ് ആശങ്ക ശക്തമായത്.
പ്രാദേശിക കൗൺസിലുകൾ തയ്യാറാക്കുന്ന വികസന പദ്ധതികളിൽ പകുതിയോളം മാത്രമാണ് പുതിയ കെട്ടിടങ്ങളിൽ ശീതീകരണ-വായുസഞ്ചാര തന്ത്രം ആവശ്യപ്പെടുന്നത്. ഭൂരിഭാഗം കൗൺസിലുകളും മരങ്ങളും ഹരിതമേഖലകളും ഉൾപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും അത് ഉറപ്പാക്കുന്ന അംഗീകൃത മാനദണ്ഡം ഉപയോഗിക്കുന്നത് 27 ശതമാനം മാത്രമാണ്. ഓഫീസ് കെട്ടിടങ്ങളെ വീടുകളാക്കി മാറ്റിയ ഗ്ലാസ് കെട്ടിടങ്ങളിൽ അമിതചൂട് വലിയ പ്രശ്നമാണ്.
2028 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഫ്യൂച്ചർ ഹോംസ് സ്റ്റാൻഡേർഡ് വീടുകൾ വേനലിൽ തണുപ്പായി നിലനിർത്താൻ സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സ്കൂളുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ എന്നിവയ്ക്ക് ചട്ടം ബാധകമല്ലെന്നും പരിസരത്തെ മരത്തണൽ, തുറന്നിടങ്ങൾ, രൂപകൽപ്പന എന്നിവ കൂടി പരിഗണിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.
English Summary: Experts warn weak cooling standards could leave new English buildings dangerously hot during heatwaves.
