ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇലോൺ മസ്ക് ശ്രമിക്കുന്നു: റിഫോം യുകെ

May 25, 2026 - 14:07
 0
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ  ഇലോൺ മസ്ക് ശ്രമിക്കുന്നു: റിഫോം യുകെ

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി റിഫോം യുകെ പാർട്ടി നേതാവ് നൈജൽ ഫരാജ് രംഗത്തെത്തി. നിർണായകമായ മേക്കർഫീൽഡ് ഉപതെരഞ്ഞെടുപ്പിൽ റിഫോം പാർട്ടിയുടെ മുഖ്യ വലതുപക്ഷ എതിരാളികളായ 'റീസ്റ്റോർ ബ്രിട്ടൻ' പാർട്ടിക്ക് മസ്ക് പിന്തുണ പ്രഖ്യാപിച്ചതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. മസ്കിന്റെ ഈ നീക്കം ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആൻഡി ബേൺഹാമിന് മാത്രമേ ഗുണം ചെയ്യൂ എന്നും വലതുപക്ഷ ചേരിയെ ഭിന്നിപ്പിക്കാനാണ് മസ്ക് ശ്രമിക്കുന്നതെന്നും ഫരാജ് കുറ്റപ്പെടുത്തി.


അടുത്ത ദിവസം പുറത്തുവന്ന ആദ്യ തെരഞ്ഞെടുപ്പ് സർവേകളിൽ 43 ശതമാനം വോട്ടുകളുമായി ലേബർ പാർട്ടിയും 40 ശതമാനം വോട്ടുകളുമായി റിഫോം പാർട്ടിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എന്നാൽ ഏഴ് ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തുള്ള റീസ്റ്റോർ ബ്രിട്ടൻ പാർട്ടി പിടിക്കുന്ന വോട്ടുകൾ റിഫോം പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. റിഫോം പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട മുൻ എംപി രൂപർട്ട് ലോവ് രൂപീകരിച്ച പാർട്ടിയാണ് റീസ്റ്റോർ ബ്രിട്ടൻ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് മസ്ക് റീസ്റ്റോർ ബ്രിട്ടൻ പാർട്ടിക്ക് പരസ്യ പിന്തുണ നൽകിയത്.


തങ്ങൾക്കെതിരെ ബ്രിട്ടനിലെ രാഷ്ട്രീയ വ്യവസ്ഥിതി കടുത്ത ആക്രമണമാണ് നടത്തുന്നതെന്ന് റീസ്റ്റോർ ബ്രിട്ടൻ നേതാവ് രൂപർട്ട് ലോവ് ആരോപിച്ചു. മസ്കിന്റെ പിന്തുണ തങ്ങളുടെ പോരാട്ടത്തിന് വലിയ കരുത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മേക്കർഫീൽഡിൽ ലേബർ പാർട്ടിയെ പരാജയപ്പെടുത്താൻ റിഫോം പാർട്ടിയുടെ റോബർട്ട് കെനിയന് മാത്രമേ സാധിക്കൂ എന്നും ഇതൊരു ഇരുപക്ഷ പോരാട്ടമാണെന്നും നൈജൽ ഫരാജ് വോട്ടർമാരെ ഓർമ്മിപ്പിച്ചു. ബ്രിട്ടനിലെ ലേബർ പാർട്ടി സർക്കാരിനെതിരെയും പ്രധാനമന്ത്രി കീർ സ്റ്റാമറിനെതിരെയും മുൻപും കടുത്ത വിമർശനങ്ങളുമായി ഇലോൺ മസ്ക് രംഗത്തെത്തിയിട്ടുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.