കോവിഡ് കാലത്തെ പിപിഇ വീഴ്ച; എൻഎച്ച്എസ് ജീവനക്കാർക്ക് മതിയായ സംരക്ഷണം ലഭിച്ചില്ല
കോവിഡ് കാലത്ത് എൻഎച്ച്എസ് ജീവനക്കാർക്ക് മതിയായ പിപിഇ ലഭിച്ചില്ലെന്നും ഏകദേശം 10 ബില്യൺ പൗണ്ട് പാഴായെന്നും അന്വേഷണ റിപ്പോർട്ട്.
ലണ്ടൻ : കോവിഡ് മഹാമാരിക്കാലത്ത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയിലും വിതരണത്തിലും ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടർന്ന് ഡോക്ടർമാരും നഴ്‌സുമാരും മതിയായ സംരക്ഷണമില്ലാതെ ജോലി ചെയ്യേണ്ടിവന്നതായി യുകെ കോവിഡ് അന്വേഷണ കമ്മീഷൻ കണ്ടെത്തി. മാസ്കുകൾ, ഗൗണുകൾ, കൈയുറകൾ എന്നിവയുടെ സർക്കാർ ശേഖരം മഹാമാരി ആരംഭിക്കുമ്പോൾ തന്നെ അപകടകരമായ നിലയിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സർക്കാർ പിപിഇ വാങ്ങുന്നതിനായി ചെലവഴിച്ച 14.9 ബില്യൺ പൗണ്ടിൽ ഏകദേശം 10 ബില്യൺ പൗണ്ട് പാഴായതായും കണ്ടെത്തി.
ചൈനയിൽ നിന്നുള്ള ഉൽപ്പാദനത്തെ അമിതമായി ആശ്രയിച്ചതോടെ യുകെ ഗുരുതരമായ വിതരണ പ്രതിസന്ധിക്ക് വിധേയമായെന്ന് അന്വേഷണ അധ്യക്ഷ ബാരോണസ് ഹാലറ്റ് പറഞ്ഞു. 15 ആഴ്ചത്തേക്ക് മതിയാകേണ്ടിയിരുന്ന അടിയന്തര ശേഖരം 2020 മാർച്ച് അവസാനത്തോടെ തന്നെ തീരാനാരംഭിച്ചു. കെയർ ഹോമുകൾ, ജിപി സർജറികൾ, ഫാർമസികൾ എന്നിവയ്ക്ക് സ്വന്തം നിലയിൽ സുരക്ഷാ ഉപകരണങ്ങൾ കണ്ടെത്തേണ്ടിവന്നത് വലിയ ആസൂത്രണ പരാജയമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മന്ത്രിമാരുടെയും എംപിമാരുടെയും ശുപാർശയുള്ള വിതരണക്കാർക്ക് മുൻഗണന നൽകിയ ‘വിഐപി ലെയിൻ’ സംവിധാനം അന്യായമായിരുന്നുവെന്നും അന്വേഷണ കമ്മീഷൻ വിമർശിച്ചു. അടുത്ത മഹാമാരിക്ക് മുമ്പ് പിപിഇ വാങ്ങലും വിതരണവും പൂർണമായി പുനഃസംഘടിപ്പിക്കണമെന്നും ആഭ്യന്തര ഉൽപ്പാദന തന്ത്രം രൂപീകരിക്കണമെന്നും അടിയന്തര ശേഖരം ശക്തിപ്പെടുത്തണമെന്നും ശുപാർശ ചെയ്തു.
English Summary: The UK Covid inquiry found that PPE failures left NHS staff inadequately protected and wasted nearly £10bn.
