ചെറു ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുടിയേറ്റക്കാർ മരിച്ചു

May 3, 2026 - 19:51
 0
ചെറു ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുടിയേറ്റക്കാർ മരിച്ചു

ഫ്രാന്‍സില്‍ നിന്നും ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഭയാര്‍ത്ഥികളായ പെണ്‍കുട്ടിയും സ്ത്രീയും മരിച്ചു. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ ഒരു ബീച്ചിന് സമീപമാണ് 82 പേരുമായി പോയ ചെറിയ യാത്രാ ബോട്ടില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ ഗുരുതരാവസ്ഥയിലാണ്.

16-കാരിയായ പെണ്‍കുട്ടിയും, 20-കാരിയായ ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് സംഘടനയായ ഉട്ടോപ്യ അറിയിച്ചു. രണ്ടുപേരും സുഡാന്‍ സ്വദേശികളാണ്. ഒരു ഗര്‍ഭിണിയടക്കം ഏഴ് പേരെ ബോട്ടില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

ഫ്രാന്‍സിലെ അര്‍ദലോ ബീച്ചില്‍ നിന്നുമാണ് ബോട്ട് പുറപ്പെട്ടത്. കടലില്‍ വച്ച് ഞായറാഴ്ച എഞ്ചിന്‍ നിലയ്ക്കുകയും, ബോട്ട് ഗതിയില്ലാതെ ഒഴുകുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ബോട്ടില്‍ നിന്നും 17 പേരെ രക്ഷിച്ച് കരയിലെത്തിച്ചിരുന്നു. ബാക്കിയുള്ള 65 യാത്രക്കാരുമായി ബോട്ട് ബീച്ചിലേയ്ക്ക് ഇടിച്ചുകയറി.

കഴിഞ്ഞ ഞായറാഴ്ച 106 കുടിയേറ്റക്കാരെ ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം തകര്‍ന്നതിനെ തുടര്‍ന്ന് ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡ് ഇംഗ്ലീഷ് ചാനലില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ കടല്‍ കടന്നെത്തുന്നത് കുറയ്ക്കാനായി യുകെ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഫ്രാന്‍സുമായി സഹകരിച്ച് 662 ദശലക്ഷം പൗണ്ടിന്റെ ബീച്ച് പട്രോള്‍ കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്കകമായിരുന്നു ഈ സംഭവം.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.