ഉഷ്ണതരംഗത്തിൽ വെന്തുരുകി യുകെ; മെഡിക്കൽ ഉപകരണങ്ങൾ തകരാറിലായി, ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
കടുത്ത ചൂട്; യുകെ ആശുപത്രികൾ സ്തംഭിച്ചു
യുകെയിൽ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഇംഗ്ലണ്ടിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലായി. കടുത്ത ചൂടിൽ ആശുപത്രികളിലെ പ്രധാന ഐടി സെർവറുകൾ, എംആർഐ സ്കാനറുകൾ, ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോതെറാപ്പി മെഷീനുകൾ എന്നിവ തകരാറിലായതോടെ പലയിടങ്ങളിലും 'ക്രിട്ടിക്കൽ ഇൻസിഡന്റ്' പ്രഖ്യാപിച്ചിരുന്നു. കംപ്യൂട്ടറുകളും കൂളിംഗ് സംവിധാനങ്ങളും ഒന്നിനുപുറകെ ഒന്നായി പ്രവർത്തനരഹിതമായത് രോഗീപരിചരണത്തെയും അടിയന്തര ശസ്ത്രക്രിയകളെയും ഗുരുതരമായി ബാധിച്ചു. താപനില ഉയർന്നതോടെ പല വാർഡുകളിലെയും എയർ കണ്ടീഷണറുകൾ കേടുപാടുകൾ ഒഴിവാക്കാനായി അധികൃതർക്ക് നിർബന്ധിതമായി ഓഫാക്കേണ്ടി വരികയും ചെയ്തു.
ചൂട് കടുത്തതോടെ നിർജലീകരണവും ശാരീരിക അസ്വസ്ഥതകളും കാരണം ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പല പ്രായമായ രോഗികളും കടുത്ത ചൂടിൽ തളർന്നുവീണ നിലയിലാണ് അടിയന്തര വിഭാഗത്തിൽ എത്തിയത്. വയോജന വാർഡുകളിൽ ഉൾപ്പെടെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. കടുത്ത ചൂടും ജോലിഭാരവും കാരണം കൃത്യമായി ഉറങ്ങാൻ പോലും സാധിക്കാതെയാണ് ആരോഗ്യപ്രവർത്തകർ സേവനം അനുഷ്ഠിച്ചത്. പല ആശുപത്രികളിലും തിയേറ്ററുകളും ഡയഗ്നോസ്റ്റിക് ലാബുകളും താൽക്കാലികമായി അടച്ചിടേണ്ടി വന്നു.
പോർട്സ്മൗത്തിലെ ക്വീൻ അലക്സാണ്ട്ര ആശുപത്രി, നോർഫോക് ആൻഡ് നോർവിച്ച് യൂണിവേഴ്സിറ്റി ആശുപത്രി തുടങ്ങിയ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളിൽ കൂളിംഗ് യൂണിറ്റുകൾ തകർന്നതോടെ നൂറുകണക്കിന് രോഗികളുടെ മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റുകളും സ്കാനിംഗുകളും റദ്ദാക്കിയിരുന്നു. പഴയ കെട്ടിടങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന പുതിയ വാർഡുകളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. താപനില ഉയർന്നാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്നും ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ എൻഎച്ച്എസ് പൂർണ്ണ സജ്ജമല്ലെന്നും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികളിൽ എത്തുന്നവർ ആവശ്യത്തിന് കുടിവെള്ളം കരുതണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
