മിൽട്ടൺ കീൻസിൽ സ്ത്രീ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; 58കാരൻ കൊലക്കുറ്റത്തിന് അറസ്റ്റിൽ

May 27, 2026 - 13:39
 0
മിൽട്ടൺ കീൻസിൽ സ്ത്രീ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; 58കാരൻ കൊലക്കുറ്റത്തിന് അറസ്റ്റിൽ

ലണ്ടൻ : യുകെയിലെ ബക്കിങ്ഹാംഷെയറിലുള്ള മിൽട്ടൺ കീൻസിൽ സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു. മെയ് 24 ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ മിൽട്ടൺ കീൻസിലെ വൂൾവർട്ടൺ മില്ലിലുള്ള ഈസ്റ്റ് മൂർ ഡ്രൈവിലെ ഒരു വീട്ടിലാണ് അമ്പതുകളിലധികം പ്രായം വരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനെ തുടർന്ന് വിവരം ലഭിച്ചെത്തിയ പോലീസ് സംഘം വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മിൽട്ടൺ കീൻസ് സ്വദേശിയായ 58 വയസ്സുകാരനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മേജർ ക്രൈം യൂണീറ്റിന്റെ നേതൃത്വത്തിൽ അതിസങ്കീർണ്ണമായ അന്വേഷണ പുരോഗതികളാണ് ഇപ്പോൾ നടന്നു വരുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഔദ്യോഗികമായി തിരിച്ചറിയുന്നതിനും പോസ്റ്റ്‌മോർട്ടത്തിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രദേശത്ത് നിലവിൽ ക്രമസമാധാന പ്രശ്നങ്ങളോ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളോ ഇല്ലെന്ന് മേജർ ക്രൈം യൂണിറ്റിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ സാലി സ്പെൻസർ അറിയിച്ചു. എങ്കിലും അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഈസ്റ്റ് മൂർ ഡ്രൈവിലും പരിസരങ്ങളിലും പോലീസിന്റെ ശക്തമായ സാന്നിധ്യവും പരിശോധനകളും ഉണ്ടാകും. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെട്ട് റഫറൻസ് നമ്പരായ 43260258168 കൈമാറണം.

Thames Valley Police have launched a murder investigation and arrested a 58-year-old man after a woman in her fifties was found dead following a welfare concern check at a property in Milton Keynes.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.