ഹെൻറി നൊവാക് കൊലപാതക കേസിന് പിന്നാലെ യുകെയിൽ സിഖ് സമൂഹത്തിനെതിരെ ആക്രമണ ഭീതി; മുതിർന്നവരോട് വീടുകളിൽ കഴിയാൻ നിർദേശം

Jun 8, 2026 - 15:59
 0
ഹെൻറി നൊവാക് കൊലപാതക കേസിന് പിന്നാലെ യുകെയിൽ സിഖ് സമൂഹത്തിനെതിരെ ആക്രമണ ഭീതി; മുതിർന്നവരോട് വീടുകളിൽ കഴിയാൻ നിർദേശം

ലണ്ടൻ : ഹെൻറി നൊവാക് കൊലപാതക കേസിൽ വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ യുകെയിലെ സിഖ് സമൂഹത്തിനെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ദിഗ്വ മുമ്പ് സന്ദർശിച്ചിരുന്ന സതാംപ്ടണിലെ ആരാധനാലയവുമായി ബന്ധപ്പെട്ട ഒരു സിഖ് പുരോഹിതൻ ഷോപ്പിംഗിനിടെ ശാരീരികമായും വാചികമായും ആക്രമിക്കപ്പെട്ടതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. പുരോഹിതന് ശാരീരിക പരുക്കുകൾ ഉണ്ടായിട്ടില്ലെങ്കിലും സംഭവത്തിന് പിന്നാലെ സതാംപ്ടണിലെ സിഖ് സമൂഹത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

സമൂഹത്തിലെ മുതിർന്നവരും അപകടസാധ്യതയുള്ളവരും താൽക്കാലികമായി വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശം നൽകിയതായി സതാംപ്ടണിലെ സിഖ് കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു. “ഇത്രയും ശക്തമായ വിരോധം മുമ്പ് അനുഭവിച്ചിട്ടില്ല” എന്നാണ് ഒരു കമ്മ്യൂണിറ്റി അംഗം പ്രതികരിച്ചത്. ദിഗ്വയുടെ കുറ്റകൃത്യത്തിന് നിരപരാധികളായ സിഖ് സമൂഹത്തെ മുഴുവൻ ലക്ഷ്യമിടുന്നത് അന്യായമാണെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിഖ് മതവിശ്വാസികൾക്ക് നേരെ അപമാനവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടെന്നും സമൂഹ നേതാക്കൾ പറയുന്നു.

ഹൗൺസ്ലോ സ്വദേശിയായ അമർജീത് സിംഗ് സിഖ് സമൂഹത്തിനെതിരായ വിദ്വേഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നിരവധി പരാതികൾ ലഭിച്ചതായും ആളുകളെ തുപ്പിയതും രാജ്യം വിടാൻ പറഞ്ഞതും വധഭീഷണി മുഴക്കിയതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഹെൻറി നൊവാക് വധത്തിൽ ഉപയോഗിച്ചത് സിഖ് മതചിഹ്നമായ കിർപാൻ അല്ലെന്നും പരമ്പരാഗത ഇൻഡോ-പേർഷ്യൻ കത്തിയായ പേഷ്-കബ്സ് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, സിഖ് സമൂഹത്തിനെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ യഹൂദർക്കും മുസ്ലിംകൾക്കുമെതിരായ ആക്രമണങ്ങളെപ്പോലെ പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് സിഖ് ഫെഡറേഷൻ യുകെ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

English summary: UK Sikh community leaders say innocent Sikhs are facing hate attacks and threats after Vickrum Digwa’s sentencing in the Henry Nowak murder case.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.