ഇന്ത്യ–ബ്രിട്ടൻ വ്യാപാര കരാർ നിർണായക ഘട്ടത്തിൽ; ഡൽഹിയിൽ ഉന്നതതല ചർച്ച
ലണ്ടൻ : ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സെക്രട്ടറി ഡൽഹിയിലെത്തി ഇന്ത്യൻ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി. നിലവിൽ ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യാപാര മൂല്യം ഏകദേശം 48 ബില്യൺ പൗണ്ടായി കണക്കാക്കപ്പെടുന്നു. ആഗോള വിപണിയിൽ അനിശ്ചിതത്വം ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കാനുള്ള ബ്രിട്ടന്റെ പ്രധാന നീക്കമായാണ് ഈ കരാറിനെ കാണുന്നത്.
കരാർ പ്രാബല്യത്തിൽ വരുമ്പോൾ വ്യാപാര രംഗത്തെ നിരവധി തടസ്സങ്ങൾ കുറയുമെന്നാണ് പ്രതീക്ഷ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികളിൽ വലിയൊരു വിഭാഗം നികുതി ഇളവിന്റെ പരിധിയിൽ വരും. അതുപോലെ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള കയറ്റുമതികൾക്കും കൂടുതൽ അനുകൂല സാഹചര്യമുണ്ടാകും. ഇതോടെ ഉൽപ്പന്നങ്ങളുടെ വില, വിപണിയിലെ ലഭ്യത, ബിസിനസ് ചെലവ് എന്നിവയിൽ മാറ്റം ഉണ്ടാകുമെന്നാണ് വ്യവസായ മേഖലയുടെ വിലയിരുത്തൽ. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്നങ്ങൾ ഉൾപ്പെടെ ലോകവ്യാപാരത്തെ ബാധിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇരു രാജ്യങ്ങളും കരാർ നടപടികൾ വേഗത്തിലാക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്ന ശേഷം ബ്രിട്ടൻ മുന്നോട്ട് കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിത്തങ്ങളിൽ ഒന്നായി ഇന്ത്യയുമായുള്ള കരാർ മാറുകയാണ്. ബ്രിട്ടീഷ് സർവകലാശാലകളുടെ ഇന്ത്യയിലെ ക്യാമ്പസ് പദ്ധതികൾ, വ്യവസായ നിക്ഷേപങ്ങൾ, സേവന മേഖലകളിലെ സഹകരണം തുടങ്ങിയവയും ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കുന്ന ഘടകങ്ങളാണ്. സന്ദർശനത്തിനിടെ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. കരാർ വേഗത്തിൽ നടപ്പിലായാൽ ബ്രിട്ടനിലെയും ഇന്ത്യയിലെയും കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
English Summary: The UK and India are pushing ahead with final talks on a major trade deal expected to boost business, investment and exports between the two countries.
