ഇന്ത്യ–യുകെ വ്യാപാര കരാർ പ്രാബല്യത്തിൽ; ആദ്യ നേട്ടം ഇന്ത്യയ്ക്ക്
ഇന്ത്യ–യുകെ വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യുകെ വിപണിയിൽ വിപുലമായ തീരുവ ഇളവുകൾ ലഭിച്ചു.
ലണ്ടൻ : ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ ജൂലൈ 15 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. കരാർ നടപ്പിലായതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യുകെയിലെ ഭൂരിഭാഗം ഉൽപ്പന്ന വിഭാഗങ്ങളിലും തീരുവയില്ലാതെ വിപണിയിൽ പ്രവേശിക്കാനാകും. വസ്ത്രങ്ങൾ, ചെരുപ്പുകൾ, സമുദ്രോൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്കാണ് പ്രധാനമായും നേട്ടമുണ്ടാകുക.
കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ആഭരണ കയറ്റുമതി യുകെയിലേക്ക് അയച്ചു. ഇന്ത്യയിലെ ആറ് പ്രധാന ആഭരണ നിർമാണ കേന്ദ്രങ്ങളിൽ നിന്നുള്ള 27 കയറ്റുമതിക്കാർ ചേർന്ന് ഏകദേശം ഒരു കോടി ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് ആദ്യ ചരക്കായി അയച്ചത്. തീരുവയില്ലാതെ യുകെ വിപണിയിൽ പ്രവേശിക്കാൻ കഴിയുന്നത് ഇന്ത്യൻ ആഭരണങ്ങളുടെ വിലമത്സരശേഷി വർധിപ്പിക്കുമെന്നും കയറ്റുമതിക്ക് ഉണർവാകുമെന്നും വ്യവസായ മേഖല വിലയിരുത്തുന്നു.
കരാറിന്റെ ആദ്യ ദിവസം തന്നെ ആഭരണങ്ങൾ, വസ്ത്രങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ ഏകദേശം 14 കോടി ഡോളറിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ യുകെയിലേക്ക് കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഏകദേശം 99 ശതമാനം കയറ്റുമതി ഉൽപ്പന്നങ്ങൾക്കും യുകെ വിപണിയിൽ മെച്ചപ്പെട്ട പ്രവേശനം ലഭിക്കുന്നതോടെ ചെറുകിട വ്യവസായങ്ങൾക്കും തൊഴിലാളികൾ കൂടുതലുള്ള ഉൽപ്പാദന മേഖലകൾക്കും പുതിയ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
English Summary: The India–UK trade agreement has taken effect, with India sending its first duty-free jewellery consignment to the UK.
