2027 മുതൽ ഇംഗ്ലണ്ടിലെ എല്ലാ നവജാത ശിശുക്കൾക്കും എസ്‌എംഎ പരിശോധന
2027 ഒക്ടോബർ മുതൽ ഇംഗ്ലണ്ടിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്കുലാർ അട്രോഫി കണ്ടെത്താനുള്ള പരിശോധന നടത്തും.
ലണ്ടൻ : അപൂർവമായ പേശിക്ഷയ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി കണ്ടെത്തുന്നതിനായി 2027 ഒക്ടോബർ മുതൽ ഇംഗ്ലണ്ടിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നവജാത ശിശുക്കളുടെ അഞ്ചാം ദിവസം നടത്തുന്ന ഹീൽ-പ്രിക് രക്തപരിശോധനയിലൂടെയാകും എസ്‌എംഎയും കണ്ടെത്തുക. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ജീൻ ചികിത്സ നൽകാനും ഗുരുതരമായ ലക്ഷണങ്ങൾ ഒഴിവാക്കാനും കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
എസ്‌എംഎ ബാധിച്ച കുഞ്ഞുങ്ങൾക്ക് കൈകാലുകളുടെ ബലക്കുറവ്, ഇരിക്കാനും ഇഴയാനും നടക്കാനുമുള്ള ബുദ്ധിമുട്ട്, ശ്വസന-വിഴുങ്ങൽ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. രോഗം കണ്ടെത്താതെ പോയാൽ ചില കുട്ടികൾക്ക് രണ്ടുവയസ്സിനുള്ളിൽ ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഏകദേശം 10,000 കുഞ്ഞുങ്ങളിൽ ഒരാൾക്ക് രോഗം ബാധിക്കാമെന്നാണ് കണക്ക്. യുകെയിൽ ശരാശരി 48 കുഞ്ഞുങ്ങൾക്കാണ് ഓരോ വർഷവും എസ്‌എംഎ സ്ഥിരീകരിക്കുന്നത്.
ഈ വർഷം ഒക്ടോബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ 72 ശതമാനം നവജാത ശിശുക്കൾക്ക് പരിശോധന ആരംഭിക്കും. എന്നാൽ പ്രദേശഭേദമനുസരിച്ച് പരിശോധന ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന വിമർശനത്തെ തുടർന്നാണ് 2027 മുതൽ സമ്പൂർണ പരിശോധന പ്രഖ്യാപിച്ചത്. നിലവിലെ ഏഴ് ലബോറട്ടറികൾക്ക് പകരം 13 കേന്ദ്രങ്ങളും പരിശോധനയിൽ പങ്കാളികളാകും. വർഷങ്ങളായുള്ള പ്രചാരണത്തിന് ശേഷമുള്ള നിർണായക നേട്ടമാണിതെന്ന് രോഗി സംഘടനകളും പ്രചാരണ പ്രവർത്തകരും പ്രതികരിച്ചു.
English Summary: All newborn babies in England will be screened for spinal muscular atrophy from October 2027.
